ഡെറാഡൂൺ: വാഹനാപകടത്തിൽപ്പെട്ട ക്രിക്കറ്റ് താരം ഋഷഭ് പന്തിനെ പ്രൈവറ്റ് സ്യൂട്ടിലേക്ക് മാറ്റി. താരത്തിന്റെ ആരോഗ്യനിലയിൽ പുരോഗതിയുള്ളതായും അണുബാധ ഉണ്ടാകാനിടയുള്ളതിനാലാണ് പ്രത്യേക സ്യൂട്ടിലേക്ക് മാറ്റുന്നതെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഉടൻ തന്നെ ആശുപത്രി വിടാനാകുമെന്നും ഡൽഹി ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ ഡയറക്ടർ ശ്യാം ശർമ വ്യക്തമാക്കി.
ദേശീയ ക്രിക്കറ്റ് താരത്തെ ആശുപത്രിയിൽ കാണാൻ ആയിരങ്ങളാണ് എത്തുന്നത്. സന്ദർശകരുടെ എണ്ണം ഉയരുന്നതിൽ ശ്യാം ശർമ ആശങ്ക പ്രകടിപ്പിച്ചു. അപകടത്തിൽ പന്തിന്റെ നെറ്റിയിൽ രണ്ടിടത്ത് പരിക്കുണ്ട്. വലതുകാൽമുട്ടിലെ ലിഗമെന്റിനും പരിക്കുണ്ട്. വലത് കൈത്തണ്ട, കണങ്കാൽ, കാൽവിരൽ എന്നിവിടങ്ങളിലും സാരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.നെറ്റിയിലെ പരിക്കിന് കഴിഞ്ഞ ദിവസം പ്ലാസ്റ്റിക് സർജറി ചെയ്തിരുന്നു. പന്തിനെ സന്ദർശിക്കാൻ ആശുപത്രിയിൽ എത്താതിരിക്കുന്നതാണ് ഉത്തമമെന്നാണ് വിദഗ്ധർ പറയുന്നത്.
താരത്തിന്റെ ചികിത്സ ചെലവുകൾ ഉത്തരാഖണ്ഡ് സർക്കാർ വഹിക്കുമെന്ന് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി അറിയിച്ചിരുന്നു. ഋഷഭ് പന്ത് ഓടിച്ച കാർ ഉത്തരാഖണ്ഡിലെ ഹരിദ്വാറിലെ ഡൽഹി- ഡെറാഡൂൺ ഹൈവേയിലാണ് അപകടത്തിൽപ്പെട്ടത്. അതിവേഗത്തിലെത്തിയ കാർ ഡിവൈഡറിൽ ഇടിച്ച് തീപിടിക്കുകയായിരുന്നു. തീപിടിച്ചുകൊണ്ടിരുന്ന കാറിനുള്ളിലായിരുന്ന പന്തിനെ ബസ് ഡ്രൈവർ സുശീൽ കുമാറും കണ്ടക്ടർ പരംജിത്തും ചേർന്നാണ് രക്ഷപ്പെടുത്തിയത്. രക്തത്തിൽ കുളിച്ച പന്തിനെ ബസ് യാത്രക്കാരിൽ ഒരാളുടെ തുണികൊണ്ട് പൊതിഞ്ഞാണ് ആശുപത്രിയിലെത്തിച്ചത്. അപകടത്തിൽ പന്ത് ഓടിച്ചിരുന്ന കാർ പൂർണമായും കത്തി നശിച്ചു. ജീവൻ പണയപ്പെടുത്തി ഋഷഭ് പന്തിനെ രക്ഷിച്ച ബസ് ഡ്രൈവറെയും കണ്ടക്ടറെയും ആദരിക്കുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.
Comments