തിരുവനന്തപുരം, രാജ്യത്തിന് വേണ്ടിയുളള ജീവത്യാഗം വലിയ കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സൈനികരുടെ ക്ഷേമത്തിന് വേണ്ടി കൂടുതൽ കാര്യങ്ങൾ ചെയ്യാൻ സർക്കാർ തയ്യാറാണ്. 122 ടെറിട്ടോറിയൽ ആർമിയുടെ കേരളത്തിലെ ആസ്ഥാനമായ കോഴിക്കോട് വെസ്റ്റ്ഹിൽ കേന്ദ്രം സന്ദർശിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ധീര സൈനികരുട സ്മൃതി മണ്ഡപത്തിലും മുഖ്യമന്ത്രി പുഷ്പാർച്ചന നടത്തി.
വീരമൃത്യു വരിച്ച നായിക് ബികെ അനിൽകുമാർ, ഹവീൽദാർ വിജയൻ എം എന്നിവരെയാണ് ആദരിച്ചത്. ഇവരുടെ പത്നിമാരെയും പിണറായി വിജയൻ സന്ദർശിച്ചു. രാഷ്ട്രത്തിനായി ജീവത്യാഗം ചെയ്തവരുടെ പത്നിമാരെ കണ്ടത് ഏറെ വികാരപരമായ അനുഭവമായെന്ന് അദ്ദേഹം പറഞ്ഞു.
ഒരു തരത്തിലുള്ള വിവേചനവുമില്ലാതെ രാഷ്ട്രത്തിന് വേണ്ടി പ്രവർത്തിക്കുന്നവരാണ് സൈനികർ. രാജ്യത്തിന് വേണ്ടി ജീവൻ നൽകുക എന്നത് വലിയ കാര്യമാണ്. രാഷ്ട്ര സേവനത്തിനിടെ വീരമൃത്യു വരിച്ച ധീര സൈനികരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ചത് വികാരപരമായ അനുഭവമായി. ജവാന്മാരുടെ ഓർമ്മയ്ക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നുവെന്ന് പിണറായി വിജയൻ പറഞ്ഞു.
അപകടത്തിൽപ്പെടുകയോ മരിക്കുകയോ ചെയ്ത സൈനികർക്കും അവരുടെ കുടുംബത്തിനും വേണ്ടി സംസ്ഥാനത്തിന് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ചെയ്യുന്നുണ്ട്. കൂടുതൽ കാര്യം ചെയ്യേണ്ടതുണ്ടെങ്കിൽ തുറന്ന മനസ്സോടെ നടപടിയെടുക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments