പനാജി: 2024 അവസാനത്തോടെ ഇന്ത്യന്‍ റോഡുകള്‍ അമേരിക്കയിലെ റോഡുകളേക്കാള്‍ മികച്ചതാകുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. ഗോവയിലെ മോപയില്‍ നിര്‍മ്മിച്ച മനോഹര്‍ രാജ്യാന്തര വിമാനത്താവളം സംസ്ഥാനത്തിന്റെ വളര്‍ച്ചയിൽ നിര്‍ണായകമാകുമെന്നും അദ്ദേഹം പറഞ്ഞു. ഗോവയിലെ സുവാരി നദിക്ക് കുറുകെയുള്ള തൂക്കുപാലത്തിന്റെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗോവയില്‍ വാട്ടര്‍ ടാക്സി ആരംഭിക്കാനുള്ള ആഗ്രഹവും അദ്ദേഹം പങ്കുവെച്ചു. ഗോവയിലെ ക്യാപ്റ്റന്‍ ഓഫ് പോര്‍ട്സ് ഓഫിസില്‍ നിന്നും ഇതിന് അനുമതി ലഭ്യമായാൽ മാത്രമാണ് പദ്ധതി നടപ്പാക്കാൻ സാധിക്കുക. തുറമുഖങ്ങളാണ് ഗോവയുടെ ശക്തി എന്നും, വിമാനത്താവളങ്ങളെ വാട്ടര്‍ ടാക്സി വഴി തുറമുഖങ്ങളുമായി ബന്ധിപ്പിക്കാൻ സാധിച്ചാൽ ഗോവയുടെ വികസനം വേഗത്തിലാകുമെന്നും ഗഡ്കരി തുറന്നു പറഞ്ഞു. പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഗോവയിലെ ബംബോലിം മുതല്‍ വെര്‍ന വരെയുള്ള 13.2 കിലോമീറ്റര്‍ റോഡിന്റെ ഭാഗമാണ് തൂക്കുപാലം. ഇതിന്റെ ആദ്യ ഘട്ടമാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. 2530 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്. ബംബോലിം- വെര്‍ന റോഡുകളുടെ ഉദ്ഘാടനവും ഗഡ്കരി നിര്‍വ്വഹിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ കേബിള്‍ പാലമാണ് ഇവിടെ നിര്‍മ്മിക്കുന്നത്.
Comments