ബെംഗളൂരൂ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ രാഷ്‌ട്രീയ തന്ത്രം കർണാടകയിൽ പ്രവൃത്തിക്കില്ല എന്നും താൻ 20 മണിക്കൂർ ജോലി ചെയ്യുന്ന വ്യക്തിയാണെന്നും ജെഡിഎസ് നേതാവ് എച്ച്‌ഡി കുമാരസ്വാമി. ജെഡിഎസ് ‘ഒരു കുടുംബത്തിന്റെ എടിഎം’ ആണെന്നും ജെഡിഎസിന് വോട്ട് ചെയ്യുന്നത് കോൺഗ്രസിന് വോട്ട് ചെയ്യുന്നതിന് തുല്യമാണെന്നും കഴിഞ്ഞ ദിവസം അമിത് ഷാ പറഞ്ഞിരുന്നു. ഇതാണ് കുമാരസ്വാമിയെ ചൊടിപ്പിച്ചിരിക്കുന്നത്.
‘ബിജെപി) ആരുമായും സഖ്യമുണ്ടാക്കില്ല എന്നാണ് അമിത് ഷാ പറഞ്ഞത്. ആരാണ് അവരുടെ വീട്ടുപടിക്കൽ പോയത്? ഞങ്ങൾ ഒരു ധാരണ തേടി പോയോ? 224 അംഗ നിയമസഭയിൽ 120 സീറ്റുകൾ കടക്കുക എന്ന ലക്ഷ്യത്തോടെയാണ് ഞാൻ എന്റെ പാർട്ടി കെട്ടിപ്പടുക്കുന്നത്. ഞാൻ 20 മണിക്കൂർ ജോലി ചെയ്യുന്നു, കോൺഗ്രസിന്റെയോ ബിജെപിയുടെയോ വീട്ടുപടിക്കൽ അപേക്ഷയുമായി ഞാൻ പോയിട്ടില്ല. 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ, ജെഡിഎസിനെ ബിജെപിയുടെ ബി ടീം എന്ന് കോൺഗ്രസ് വിളിച്ചു. ഇന്ന് കോൺഗ്രസിന്റെ ബി ടീം എന്ന് ബിജെപിയും പറയുന്നു’.
‘ഇത് കർണാടകയാണ്, അമിത് ഷായുടെ രാഷ്ട്രീയം ഇവിടെ നടക്കില്ല. ജെഡിഎസിനെ ബിജെപിക്ക് ഭയമാണ്. എന്റെ കുടുംബം സംസ്ഥാനത്തെയും അതിന്റെ ഖജനാവിനെയും കൊള്ളയടിക്കാറില്ല. കർണാടകയുടെയും കന്നഡക്കാരുടെയും കർഷകരുടെയും എടിഎമ്മാണ് ജെഡി(എസ്)’ എന്നും കുമാര സ്വാമി പറഞ്ഞു.
Comments