ന്യൂഡൽഹി: ഡൽഹിയിലെ സുൽത്താൻപുരിയിലെ കാഞ്ചവാലയിൽ മദ്യലഹരിയിൽ യുവാക്കൾ സഞ്ചരിച്ച കാറിടിച്ച് സ്‌കൂട്ടർ യാത്രക്കാരി മരിച്ച സംഭവത്തിൽ പുതിയ വഴിത്തിരിവ്. കൊല്ലപ്പെട്ട യാത്രക്കാരിക്കൊപ്പം മറ്റൊരു യുവതിയുമുണ്ടായിരുന്നതായി ഡൽഹി പോലീസിന്റെ കണ്ടെത്തൽ. കാറിടിച്ചു വീണ യുവതിക്ക് നിസാരമായി പരിക്കേറ്റതായും സംഭവത്തിൽ ഭയന്നുപോയ ഇവർ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായി. സുഹൃത്തിനെ കൂടുതൽ ചോദ്യം ചെയ്ത് വരികയാണെന്ന് പോലീസ് അറിയിച്ചു.
തിങ്കളാഴ്ചയാണ് രണ്ടാമത്തെ യുവതിയെ പോലീസ് കണ്ടെത്തിയത്. സംഭവം അപകടമാണെന്നാണ് യുവതിയുടെ പ്രാഥമിക മൊഴി. സംഭവത്തിന് മുൻപ് ഇരുവരും ഒന്നിച്ച് ജന്മദിനാഘോത്തിൽ പങ്കെടുത്തതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ മറ്റ് സുഹൃത്തുക്കളും ആഘോഷത്തിൽ പങ്കെടുത്തിരുന്നതായും അവരെയും ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചു. സംഭവത്തിൽ വിശദമായ റിപ്പോർട്ട് നൽകാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പോലീസ് കമ്മീഷണർ സഞ്ജയ് അറോറയോട് ആവശ്യപ്പെട്ടു. കമ്മീഷണറോട് ഫോണിൽ വിവരം തേടിയതിന് പിന്നാലെയാണ് വിശദ റിപ്പോർട്ട് ആവശ്യപ്പെട്ടത്. ലെഫ്റ്റനന്റ് ഗവർണർ വി.കെ സക്‌സേനയും അന്വേഷണത്തെക്കുറിച്ച് വിവരം തേടിയിട്ടുണ്ട്.
അപകടത്തിന് പിന്നാലെ യുവതിയുടെ കാൽ കാറിന്റെ ആക്‌സിലിൽ കുടുങ്ങിതാണ് റോഡിലൂടെ വലിച്ചിഴക്കാൻ കാരണമെന്നാണ് പോലീസിന്റെ കണ്ടെത്തൽ. അപകടം നടന്നത് സംബന്ധിച്ച് കൂടുതൽ വ്യക്തത ലഭിക്കുന്നതിനായി പോലീസ് റൂട്ട് മാപ്പ് തയ്യാറാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. വിവസ്ത്രയായാണ് യുവതിയെ സുൽത്താൻപുരിയിലെ കാഞ്ചവലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കാറുടമ ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിലായിട്ടുണ്ട്. കാർ ഓടിച്ചിരുന്ന ദീപക് ഖന്ന, ഒപ്പമുണ്ടായിരുന്ന അമിത് ഖന്ന, കൃഷ്ണൻ, മിഥുൻ, മനോജ് മിത്തൽ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ മൂന്ന് ദിവസത്തെ കസ്റ്റഡിയിലെടുത്തു.
അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് അറിയിച്ചു. പ്രതികളെ ചോദ്യം ചെയ്യുകയും ഡമ്മിയടക്കം ഉപയോഗിച്ച് കുറ്റകൃത്യം പുനഃസൃഷ്ടിക്കുകയും ചെയ്യും. കാർ ഫോറൻസിക് പരിശോധനയ്‌ക്ക് വിധേയമാക്കുമെന്നും പോലീസ് വ്യക്തമാക്കി. ലൈംഗികാതിക്രമം നടന്നിരുന്നോ എന്നതടക്കം അന്വേഷിക്കുന്നുണ്ട്. യുവതിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമാകും കൂടുതൽ വ്യക്തത വരുകയുള്ളൂവെന്ന് പോലീസ് അറിയിച്ചു.
Comments