ന്യൂഡൽഹി: തീയേറ്ററിനകത്തേക്ക് ഭക്ഷണ പാനീയങ്ങൾ പ്രവേശിപ്പിക്കുന്നതിൽ സുപ്രീം കോടതിയുടെ നിർണായക ഉത്തരവ്. പുറത്തുനിന്നുള്ള ഭക്ഷണവും പാനീയങ്ങളും വിലക്കാൻ തീയേറ്റർ ഉടമകൾക്ക് അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി. അതേസമയം കുടിവെള്ളം സൗജന്യമായി നൽകാൻ തീയേറ്റർ ഉടമകൾ ബാധ്യസ്ഥരാണെന്നും സുപ്രീം കോടതി അറിയിച്ചു.
സിനിമ കാണാനെത്തുന്നവർക്ക് ശുദ്ധമായ കുടിവെള്ളം സൗജന്യമായി വിതരണം ചെയ്യാൻ തീയേറ്റർ ഉടമകൾ ബാധ്യസ്ഥരാണ്. പുറത്തുനിന്ന് കൊണ്ടുവരുന്ന ഭക്ഷണ പദാർത്ഥങ്ങളും പാനീയങ്ങളും വിലക്കാനുള്ള അധികാരവും ഉടമകൾക്കുണ്ട്. അതേസമയം കുട്ടികൾക്കും പ്രായമായവർക്കും വേണ്ടി കൊണ്ടുവരുന്ന പ്രത്യേക ഭക്ഷണങ്ങളും പാനീയങ്ങളും തടയരുതെന്നും കോടതി അറിയിച്ചു.
തീയേറ്ററുകൾ സ്വകാര്യ സ്വത്തുക്കൾ ആയതുകൊണ്ട് അവിടേക്ക് എന്തെല്ലാം കൊണ്ടുവരാം എന്നത് സംബന്ധിച്ചും എന്തെല്ലാം നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നത് സംബന്ധിച്ചും തീരുമാനമെടുക്കാനുള്ള പൂർണ അധികാരം തീയേറ്റർ ഉടമകൾക്കാണ്. ഇക്കാര്യം ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചാണ് വ്യക്തമാക്കിയത്.
മൾട്ടിപ്ലക്‌സുകളിലും സിനിമാ തീയേറ്ററുകളിലും എത്തുന്ന കാണികൾക്ക് അവരിഷ്ടപ്പെടുന്ന ഭക്ഷണ പാനീയങ്ങൾ കൊണ്ടുവരുന്നത് തടയരുതെന്ന് ചൂണ്ടിക്കാട്ടി നേരത്തെ ജമ്മുകശ്മീർ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. വിധിയെ ചോദ്യം ചെയ്തുള്ള ഹർജിയിലാണ് ഇപ്പോൾ സുപ്രീം കോടതി തീയേറ്റർ ഉടമകളുടെ അധികാരത്തെ പിന്തുണച്ചിരിക്കുന്നത്.
Comments