കൊൽക്കത്ത: വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന് നേരെ വീണ്ടും കല്ലേറ്. രണ്ട് ദിവസത്തിനിടെ രണ്ടാം തവണയാണ് പശ്ചിമ ബംഗാളിൽ സമാന സംഭവമുണ്ടാകുന്നത്. ഹൗറ-ന്യൂ ജൽപൈഗുരി പാതയിലോടുന്ന വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന് നേരെയാണ് ആക്രമണമുണ്ടായത്. ന്യൂ ജൽപൈഗുരി യാർഡിലേക്ക് ട്രെയിൻ എത്തുന്നതോടെയായിരുന്നു ആക്രമണം. സി-3, സി-6 കോച്ചുകളുടെ ചില്ലു ജനാലകൾ കല്ലേറിൽ തകർന്നു.
തിങ്കളാഴ്ച വൈകിട്ടും സമാന രീതിയിൽ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന് നേരെ ആക്രമണം നടന്നിരുന്നു. മാൽഡ ജില്ലയിലായിരുന്നു സംഭവം. ബംഗാളിലെ ആദ്യ വന്ദേഭാരത് ട്രെയിൻ ഡിസംബർ 30ന് ഉദ്ഘാടനം ചെയ്ത് വെറും നാല് ദിവസങ്ങൾ പിന്നിടുമ്പോഴായിരുന്നു ആദ്യ ആക്രമണം നടന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാതാവ് ഹീരാബെൻ അന്തരിച്ച ദിവസമായതിനാൽ അദ്ദേഹം വെർച്ച്വലായാണ് ട്രെയിൻ ഉദ്ഘാടനം ചെയ്തത്.
ഉദ്ഘാടനം നടന്ന് നാലാം ദിവസം ബംഗാളിൽ ട്രെയിനിന് നേരെ ആദ്യ കല്ലേറുണ്ടായി. സംഭവം വലിയ ചർച്ചയാകുകയും സംസ്ഥാനത്തെ ബിജെപി നേതാക്കൾ എൻഐഎ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് രണ്ടാം തവണയും കല്ലേറ് നടന്നിരിക്കുന്നത്.
Comments