തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിൽ സജി ചെറിയാൻ ഇന്ന് വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവനിൽ വൈകീട്ട് നാലിനാണ് സത്യപ്രതിജ്ഞ നടക്കുക. കടുത്ത വിയോജിപ്പോടെ സത്യപ്രതിജ്ഞക്ക് ഗവർണർ ഇന്നലെ അനുമതി നൽകിയിരുന്നു. സജി ചെറിയാനെതിരായ കേസ് കോടതിയുടെ പരിഗണനയിലായതിനാൽ, മുഖ്യമന്ത്രിയുടെ ശുപാർശ സംബന്ധിച്ച് ഗവർണർ നിയമോപദേശം തേടിയിരുന്നു. അറ്റോർണി ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഗവർണർ സത്യപ്രതിജ്ഞയ്ക്ക് അനുമതി നൽകിയത്.
അതേസമയം സജി ചെറിയാനെതിരായ കേസിൽ കോടതിയുടെ അന്തിമതീർപ്പ് വരാത്ത സാഹചര്യത്തിൽ ഇനിയുണ്ടാകുന്ന എല്ലാ കാര്യങ്ങളുടേയും ഉത്തരവാദിത്വം സർക്കാരിനായിരിക്കുമെന്ന് ഗവർണർ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്. 182 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് സജി ചെറിയാൻ മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്നത്.
നേരത്തെ സജി ചെറിയാൻ കൈകാര്യം ചെയ്തിരുന്ന ഫിഷറീസ്, സാംസ്കാരികം, യുവജനക്ഷേമം എന്നീ വകുപ്പുകൾ തന്നെ അദ്ദേഹത്തിന് വീണ്ടും ലഭിക്കുമെന്നാണ് സൂചന. ഭരണഘടനാവിരുദ്ധ പ്രസംഗത്തെ തുടർന്ന് ജൂലൈ ആറിനാണ് സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവച്ചത്. 2022 ജൂലൈ മൂന്നിന് പത്തനംതിട്ടയിലെ മല്ലപ്പള്ളിയിൽ സിപിഎം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിലായിരുന്നു സജി ചെറിയാന്റെ വിവാദ പ്രസംഗം.
Comments