തിരുവനന്തപുരം: യുജിസി ചട്ടപ്രകാരമല്ലാതെ നിയമിതരായ വൈസ് ചാൻസലർമാരെ പുറത്താക്കുന്നതിന് മുന്നോടിയായി രണ്ട് വിസിമാരുടെ ഹിയറിംഗ് ഇന്ന് രാജ്ഭവനിൽ നടത്തും. എംജി സർവകലാശാല വിസി പ്രൊഫ. സാബു തോമസ്, കണ്ണൂർ വിസി ഡോ. ഗോപിനാഥ് രവീന്ദ്രൻ എന്നിവർക്കാണ് ഗവർണർ ഇന്ന് ഹിയറിംഗ് നടത്തുക.
വിസിമാരുടെ ആവശ്യപ്രകാരമാണ് വീണ്ടും ഹിയറിംഗ് നടത്തുന്നത്. റഷ്യൻ സന്ദർശനത്തിലായിരുന്നതിനാൽ കഴിഞ്ഞ ഡിസംബർ 12-ന് നടത്തിയ ഹിയറിംഗിൽ പങ്കെടുക്കാൻ സാബു തോമസിന് കഴിഞ്ഞിരുന്നില്ല. അദ്ദേഹത്തിന്റെ ആവശ്യപ്രകാരമാണ് സമയം നൽകിയത്. അന്നത്തെ ഹിയറിംഗിൽ കണ്ണൂർ വിസിയ്‌ക്ക് വേണ്ടി ഹാജരായ അഡ്വ. സുനിൽകുമാർ വിസി പുനർനിയമനത്തിന്റെ രേഖകൾ ആവശ്യപ്പെട്ടിരുന്നു. ഏതാനം രേഖകൾ രാജ്ഭവന് കൈമാറി. തുടർന്നാണ് ഇന്നത്തെ ഹിയറിംഗിൽ ഹാജരാകാൻ നിർദേശിച്ചിരിക്കുന്നത്.
ഹിയറിംഗിന് ഹാജരാകാൻ കണ്ണൂർ വിസിയുടെ അഭിഭാഷകൻ കൂടുതൽ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റേത് പുനർ നിയമനമായതിനാൽ യുജിസി ചട്ടങ്ങൾ ബാധകമാകില്ലെന്നും സർവകലാശാല നിയമം മാത്രമാണ് ബാധകമാകുന്നതെന്നും അഭിഭാഷകൻ ആദ്യ ഹിയറിംഗിൽ നിലപാട് എടുത്തിരുന്നു. നിയമനരേഖകൾ ലഭിക്കാതെ ആദ്യ ഹിയറിംഗിൽ പങ്കെടുക്കില്ലെന്ന് കണ്ണൂർ വിസി അറിയിച്ചിരുന്നെങ്കിലും അഭിഭാഷകനെ നിയമിക്കുകയായിരുന്നു.
എംജി, കാലിക്കറ്റ്, കുസാറ്റ്, സംസ്‌കൃതം, കണ്ണൂർ, മലയാളം, ഓപ്പൺ, ഡിജിറ്റൽ സർവകലാശാല വിസിമാർക്കും കേരള വിസി ആയി വിരമിച്ച ഡോ. വിപി മഹാദേവൻ പിള്ളയ്‌ക്കുമാണ് ഗവർണർ നോട്ടീസ് നൽകിയത്. ഹിയറിംഗിന് ശേഷം വേണ്ട നടപടികൾ സ്വീകരിക്കാനാണ് ഗവർണറുടെ നീക്കം.
Comments