കോഴിക്കോട്: കലോത്സവ മത്സരങ്ങളിൽ വിധികർത്താക്കൾ തെറ്റായി പ്രവർത്തിച്ചാൽ കരിമ്പട്ടികയിലാകുമെന്ന മുന്നറിയിപ്പുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വേദികളിൽ പ്രശ്‌നം ഉണ്ടാകാതെ നോക്കാൻ കർശന നിർദേശവും നൽകിയിട്ടുണ്ട്. കുട്ടികളുടെ സുരക്ഷ മുൻനിർത്തിയാകണം സ്റ്റേജ് ക്രമീകരണങ്ങളെന്നും മന്ത്രി അറിയിച്ചു.
കലാപരിപാടികൾ കൃത്യസമയത്ത് ആരംഭിച്ച് കൃത്യസമയത്ത് അവസാനിപ്പിക്കാൻ നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ആദ്യ ക്ലസ്റ്ററിൽ മത്സരിക്കാൻ കാണിക്കുന്ന വിമുഖതയാണ് പലയിടത്തും മത്സരങ്ങൾ തുടങ്ങാനും വൈകി പൂർത്തിയാകാനും കാരണം. ഇക്കാര്യത്തിൽ മത്സരാർത്ഥികളും രക്ഷിതാക്കളും അദ്ധ്യാപകരും ശ്രദ്ധിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മൂന്ന് തവണ വിളിച്ച് കഴിഞ്ഞിട്ടും മത്സരാർത്ഥികൾ വേദിയിലെത്തിയില്ലെങ്കിൽ മത്സരിക്കാനുള്ള അർഹത നഷ്ടപ്പെടുത്തുന്ന സാഹചര്യമുണ്ടാകുമെന്നും ഇതൊഴിവാക്കാൻ എല്ലാവരും സഹകരിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.
ഹൈസ്‌കൂൾ ജനറൽ വിഭാഗത്തിൽ ആകെയുള്ള 96 ഇനങ്ങളിൽ 21 എണ്ണമാണ് ഇതുവരെ പൂർത്തിയായത്. ഹയർ സെക്കൻഡറി വിഭാഗത്തിൽ 105 ഇനങ്ങളിൽ 29 എണ്ണവും പൂർത്തിയായി. ഹൈസ്‌കൂൾ അറബിക് വിഭാഗത്തിൽ 19 ഇനങ്ങളിൽ 4 എണ്ണമാണ് കഴിഞ്ഞത്. രണ്ടാം ദിനമായ ബുധനാഴ്ച 59 മത്സരങ്ങളാകും നടക്കുക. ഒപ്പന, ദഫ്മുട്ട്, ഭരതനാട്യം, നാടകം, ഹൈസ്‌കൂൾ വിഭാഗം മിമിക്രി, ലളിത ഗാനം തുടങ്ങിയ ഇനങ്ങളാണ് വേദിയിലെത്തുക. എല്ലാ വേദികളിലും രാവിലെ 9 മണിയോടെ തന്നെ മത്സരങ്ങൾ ആരംഭിക്കും. 24 വേദികളിലായി 14,000 മത്സരാർത്ഥികളാണ് വിവിധ ഇനങ്ങളിലായി 61-മത് കലോത്സവ വേദിയിൽ മാറ്റുരയ്‌ക്കുന്നത്. വെസ്റ്റ്ഹിൽ ക്യാപ്റ്റൻ വിക്രം മൈതാനത്താണ് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കലാമേളയായ സംസ്ഥാന സ്‌കൂൾ കലോത്സവം അരങ്ങേറുന്നത്.
Comments