ന്യൂഡൽഹി: എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കാരിയോട് അതിക്രമം. യാത്രക്കാരിയുടെ മേൽ മൂത്രമൊഴിച്ചാണ് സഹയാത്രികൻ അതിക്രമം കാണിച്ചത്. ന്യൂയോർക്കിൽ നിന്നും ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിലാണ് അതിക്രമം നടന്നത്. സംഭവം യാത്രക്കാരി ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയുണ്ടായില്ലെന്ന ആരോപണം ഉയരുന്നുണ്ട്. ഡൽഹിയിൽ വിമാനം ഇറങ്ങിയപ്പോൾ അക്രമി യാതൊരു നടപടിയും നേരിടാതെ വിമാനത്താവളത്തിന് പുറത്തുപോവുകയാണുണ്ടായതെന്നാണ് ആരോപണം.
അപമര്യാദയായി പെരുമാറിയ യാത്രക്കാരന് യാത്ര നിരോധനം ഏർപ്പെടുത്തണമെന്ന് സർക്കാരിനോട് എയർ ഇന്ത്യ ആവശ്യപ്പെട്ടു. യാത്രക്കാരി ടാറ്റാ ഗ്രൂപ്പ് ചെയർമാൻ എൻ. ചന്ദ്രശേഖരന് പരാതി നൽകിയതിന് ശേഷം മാത്രമാണ് വിമാനക്കമ്പനി അന്വേഷണം ആരംഭിച്ചതെന്നും യുവതി ആരോപിച്ചു. യാത്രക്കാരൻ പൂർണമായും മദ്യലഹരിയിലായിരുന്നുവെന്നും യുവതി പറഞ്ഞു.
മദ്യപിച്ച് ബോധമില്ലാത്ത അവസ്ഥയിലാണ് യുവതിയുടെ സീറ്റിനടുത്ത് യാത്രക്കാരനെത്തിയത്. തുടർന്ന് പാന്റിന്റെ സിപ്പ് അഴിച്ച് മൂത്രമൊഴിക്കുകയായിരുന്നുവെന്ന് യുവതി പറഞ്ഞു. മറ്റൊരു യാത്രക്കാരനെത്തി മാറാൻ പറഞ്ഞപ്പോൾ മാത്രമാണ് അയാൾ അവിടെ നിന്ന് പോയത്. വിമാന ജീവനക്കാർ യാതൊരു വിധത്തിലും സഹകരിച്ചില്ലെന്നും പരാതിയിൽ പറയുന്നു.
വസ്ത്രവും ബാഗും മറ്റും നനഞ്ഞതിനെ തുടർന്ന് പരാതിപ്പെട്ടതിന് പിന്നാലെ ജീവനക്കാരെത്തി അണുനാശിനിയും മറ്റും തളിക്കുക മാത്രമാണ് ഉണ്ടായതെന്ന് കത്തിൽ വ്യക്തമാക്കുന്നു. ക്യാബിൻ ക്രൂവാണ് പിന്നീട് യാത്രക്കാരിക്ക് പൈജാമയും ചെരിപ്പും നൽകിയത്. നനഞ്ഞ സീറ്റിൽ ഇരിക്കാൻ കഴിയാത്തതിനാൽ ജീവനക്കാരുടെ സീറ്റ് നൽകുകയായിരുന്നു.















