ദിസ്പൂർ: മറ്റ് സംസ്ഥാനങ്ങളിൽ നിന്നു വരുന്ന മദ്രസ അദ്ധ്യാപകരെ കർശന പരിശോധനയ്‌ക്ക് വിധേയമാക്കാനുള്ള അസം സർക്കാരിന്റെ തീരുമാനത്തിനെതിരെ ഓൾ ഇന്ത്യ മജിലിസ്-ഇ-ഇത്തെഹാദുൽ മുസ്ലിമീൻ(എഐഎംഐഎം) തലവൻ അസദുദ്ദീൻ ഒവൈസി. അസം മറ്റൊരു രാജ്യമല്ലെന്നും ഇന്ത്യക്കാർക്ക് ഇഷ്ടമുള്ളയിടത്ത് ജോലി ചെയ്യാൻ സർക്കാരിന്റെ അനുവാദം ചോദിക്കേണ്ട ആവശ്യമില്ലെന്നുമാണ് ഒവൈസി പറഞ്ഞത്. തീവ്രവാദ പ്രവർത്തനങ്ങളിൽ ഇസ്ലാമിക പണ്ഡിതന്മാരുടെയും മദ്രസ അദ്ധ്യാപകരുടെയും പങ്ക് സംസ്ഥാനത്ത് കണ്ടെത്തിയതിനെ തുടർന്നാണ് സർക്കാർ നടപടി സ്വീകരിച്ചിരിക്കുന്നത്.
‘ഒരു വിദേശ രാജ്യമല്ല അസം. അതുകൊണ്ട് ഇന്ത്യക്കാർക്ക് നിങ്ങളുടെ അനുവാദം ചോദിക്കേണ്ട ആവശ്യവുമില്ല. ഇന്ത്യയുടെ ഏത് ഭാഗത്തും ജോലി ചെയ്യാനും മാറാനും സ്ഥിരതാമസമാക്കാനുമുള്ള അവകാശം ഒരോ പൗരന്റെയും മൗലികാവകാശമാണ്. ആർഎസ്എസ് നടത്തുന്ന സ്‌കൂളുകളിലെ അദ്ധ്യാപകരുടെ കാര്യമോ? അസമിൽ നിന്നുള്ള ആളുകൾക്ക് മറ്റ് സംസ്ഥാനങ്ങളും ഇതേ നിയമം ഏർപ്പെടുത്താൻ തുടങ്ങിയാലോ?’ എന്ന് ഒവൈസി ചോദിച്ചു.
അതേസമയം, മദ്രസകളിൽ പഠിപ്പിക്കാൻ സംസ്ഥാനത്തിന് പുറത്ത് നിന്നു വന്ന എല്ലാ അദ്ധ്യാപകരോടും അടുത്തുള്ള പോലീസ് സ്റ്റേഷനിൽ ഹാജരായി വിവരം നൽകണമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. ‘ജിഹാദി’ പ്രവർത്തനങ്ങളിൽ ഇസ്ലാമിക പുരോഹിതരുടെ പങ്കാളിത്തത്തെ തുടർന്ന് സംസ്ഥാനത്തെ മദ്രസകളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്. മദ്രസ വിദ്യാഭ്യാസം യുക്തിസഹമാക്കാൻ അസം പോലീസ് സംസ്ഥാനത്തെ മുസ്ലീങ്ങൾക്കൊപ്പം പ്രവർത്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments