ലക്നൗ: ജനങ്ങളുടെ മനസ്സിൽ നിന്ന് ഭയം അകറ്റാനും വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങൾ ഉയർത്തിക്കാട്ടാനുമാണ് കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രയെന്ന് രാഹുൽ ഗാന്ധി. മാദ്ധ്യമങ്ങൾ താൻ ധരിക്കുന്ന ടി-ഷർട്ടല്ല ശ്രദ്ധിക്കേണ്ടതെന്നും തന്റെ കൂടെ നടക്കുന്നുവരുടെ വസ്ത്രങ്ങളാണ് കാണേണ്ടതെന്നും രാഹുൽ ഗാന്ധി മാദ്ധ്യമങ്ങളോട് പറഞ്ഞു.
‘ഞാൻ ധരിക്കുന്ന ടി-ഷർട്ട് മാത്രമാണ് മാദ്ധ്യമങ്ങൾ ശ്രദ്ധിക്കുന്നത്. പാവപ്പെട്ട കർഷകരും തൊഴിലാളികളും കീറിയ വസ്ത്രങ്ങളുമായി എനിക്കൊപ്പം നടക്കുന്നത് മാദ്ധ്യമങ്ങൾ ശ്രദ്ധിക്കുന്നില്ല. 110 ദിവസം കൊണ്ട് 3,000 കിലോമീറ്ററിലധികം ഞാൻ കാൽനടയായി സഞ്ചരിച്ചു. എന്നാൽ എനിക്ക് ക്ഷീണം തോന്നുന്നില്ല. മാദ്ധ്യമങ്ങളെ ഞാൻ സുഹൃത്തുക്കളെപ്പോലെയാണ് കാണുന്നത്. എന്നാൽ, അവർ അവരുടെ മുതലാളിമാരെ ഭയന്ന് യഥാർത്ഥ പ്രശ്നങ്ങൾ ഉന്നയിക്കേണ്ട കടമകൾ മറന്ന് എന്റെ ടി-ഷർട്ടിനെ കുറിച്ച് പറയുന്നു’.
‘മാദ്ധ്യമങ്ങൾ ജനങ്ങളുടെ പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടാത്തതിനാൽ, നോട്ട് നിരോധനം, തെറ്റായ ജിഎസ്ടി, വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങൾ പാർലമെന്റിൽ ഉന്നയിക്കാൻ ഞങ്ങൾ ആലോചിച്ചു. പക്ഷേ അവിടെ മൈക്ക് ഓഫ് ചെയ്തു. അതിനാൽ കന്യാകുമാരി മുതൽ കശ്മീർ വരെ നടക്കാൻ ഞാൻ തീരുമാനിച്ചു. അങ്ങനെ ജനങ്ങളുടെ പ്രശ്നങ്ങൾ പഠിക്കാനും കേൾക്കാനും ഞാൻ അവരിലേയ്‌ക്കിറങ്ങി. ജനങ്ങളുടെ മനസ്സിൽ നിന്ന് ഭയം നീക്കം ചെയ്യാനും വിലക്കയറ്റത്തിന്റെയും തൊഴിലില്ലായ്മയുടെയും പ്രശ്‌നങ്ങൾ ഉന്നയിക്കാനുമാണ് കോൺഗ്രസിന്റെ യാത്ര’ എന്നും രാഹുൽ ഗാന്ധി പറഞ്ഞു.
Comments