ഡൽഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി നടത്തുന്ന തന്ത്രപരമായ ചർച്ചയ്ക്കു ശേഷം ഫ്രാൻസിനെ ‘മെയ്ക്ക് ഇൻ ഇന്ത്യ’ ക്യാമ്പെയിനിന്റെ പ്രധാന പങ്കാളിയാക്കാൻ അഭ്യർത്ഥിച്ചു കൊണ്ട് ഫ്രഞ്ച് പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഇമ്മാനുവൽ ബോൺ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിക്കും. മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ പങ്കാളിയായി കൊണ്ട് യുദ്ധവിമാനങ്ങളുടെയും അന്തർവാഹിനികളുടെയും രൂപകല്പനയിലും നിർമ്മാണത്തിലും ഇന്ത്യയുമായി കൈകോർക്കാനാണ് ഫ്രാൻസ് തയ്യാറാകുന്നത്.
യുദ്ധകൗശലം സംബന്ധിച്ച 36-ാമത് ഇന്ത്യ-ഫ്രാൻസ് ചർച്ച ഇന്ന് ഉച്ചതിരിഞ്ഞാണ് നടക്കുക. ഇന്ത്യൻ പ്രതിനിധി സംഘത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ഫ്രഞ്ച് പ്രതിനിധി സംഘത്തെ ഇമ്മാനുവൽ ബോണും നയിക്കും. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ എന്നിവരുമായും ബോൺ കൂടിക്കാഴ്ച നടത്തും. വിശാലമായ ഉഭയകക്ഷി ബന്ധവും, ആഗോള വിഷയങ്ങളും യോഗത്തിൽ ഇരു രാജ്യങ്ങളും ചർച്ച ചെയ്യും.
തദ്ദേശീയമായ ഇരട്ട എഞ്ചിൻ യുദ്ധവിമാനങ്ങൾക്ക് കരുത്തേകാൻ വിമാന എഞ്ചിനുകൾ നിർമ്മിക്കുന്നതിനുള്ള സാങ്കേതികവിദ്യ കൈമാറാനും, ഭാവി യുദ്ധവിമാനങ്ങൾക്കും ഗതാഗത പ്ലാറ്റ്ഫോമുകൾക്കുമായി അടുത്ത തലമുറ ഉയർന്ന പവർഡ് മിലിട്ടറി, സിവിലിയൻ എഞ്ചിനുകൾ രൂപകൽപ്പന ചെയ്യാനും വികസിപ്പിക്കാനും ഇന്ത്യ പദ്ധതിയിടുന്നു. ഗുജറാത്തിലെ വഡോദരയിൽ സി 295 എന്ന തന്ത്രപരമായ ഗതാഗത വിമാനം നിർമ്മിക്കാൻ ടാറ്റ ഗ്രൂപ്പ് ഇതിനകം എയർബസുമായി സഹകരിച്ചിട്ടുണ്ട്.
Comments