ചെന്നൈ: ഭാരം കുറയ്‌ക്കാൻ മരുന്ന് കഴിച്ച 21-കാരന് ദാരുണാന്ത്യം. ഡോക്ടറുടെ കുറിപ്പ് കൂടാതെയായിരുന്നു യുവാവ് മരുന്ന് കഴിച്ചിരുന്നത്. ചെന്നൈയിലെ സോമംഗലം സ്വദേശി പി. സൂര്യയാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു.
വീട്ടുകാരുടെ അറിവോടെയായിരുന്നില്ല യുവാവ് ഭാരം കുറയ്‌ക്കുന്നതിനുള്ള മരുന്ന് കഴിച്ചിരുന്നത്. മരുന്ന് കഴിച്ചതിന് പിന്നാലെ യുവാവ് ദിനംപ്രതി ക്ഷീണിച്ച് വന്നിരുന്നതായും വീട്ടുകാർ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് യുവാവിന്റെ പിതാവാണ് പോലീസിൽ പരാതി നൽകിയത്. നിലവിൽ യുവാവിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിരിക്കുകയാണ്.
കോളേജ് വിദ്യാഭ്യാസം കഴിഞ്ഞ സൂര്യ സമീപത്തെ പാൽ കമ്പനിയിലെ വിതരണക്കാരനായി ജോലി ചെയ്യുകയായിരുന്നു. സുഹൃത്തുക്കളും അയൽവാസികളും സൂര്യയുടെ വണ്ണത്തെ ദിവസവും കളിയാക്കി. ഇതായിരുന്നു ഭാരം കുറയ്‌ക്കണമെന്ന തീരുമാനത്തിൽ എത്തിച്ചത്.
തുടർന്ന് ഭാരം കുറയ്‌ക്കുന്നതിനുള്ള മരുന്ന് ഓൺലൈനിൽ തിരഞ്ഞ് കണ്ടുപിടിച്ച സൂര്യ പിന്നീടിത് ദിവസേന കഴിക്കുകയായിരുന്നു. മരുന്ന് കഴിക്കാൻ തുടങ്ങിയ ശേഷം വല്ലാതെ മെലിഞ്ഞുവരാൻ തുടങ്ങി.
ഡിസംബർ 22 മുതലാണ് സൂര്യ മരുന്ന് കഴിക്കാൻ തുടങ്ങിയത്. ജനുവരി ഒന്നായപ്പോൾ വീട്ടിൽ വച്ച് കുഴഞ്ഞുവീണു. ആശുപത്രിയിൽ എത്തിച്ച് ചികിത്സ തുടങ്ങിയതിന് പിന്നാലെ തന്നെ മരണത്തിന് കീഴടങ്ങി.
വീട്ടുകാർ ചീത്ത പറയുമെന്ന് പേടിച്ച് ഗുളിക കഴിക്കുന്ന വിവരം സൂര്യ മറച്ചുവച്ചിരുന്നു. പോലീസ് നടത്തിയ പരിശോധനയിൽ സൂര്യയുടെ മുറിയിൽ നിന്നും മരുന്ന് കണ്ടെടുക്കാനായിട്ടില്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Comments