അവയവക്കടത്തുകാരുടെയും മോഷ്ടാക്കളുടെയും വാർത്തകൾ ഇപ്പോൾ പുതുമയുള്ള കാര്യമല്ല. എന്നാലിതാ മൃതദേഹങ്ങളിൽ നിന്ന് വരെ അവയവങ്ങളും മറ്റും മുറിച്ചുമാറ്റി വിറ്റ് പണം കണ്ടെത്തുന്ന കഴുകക്കൂട്ടം എന്ന് വരെ വിശേഷിപ്പിക്കാവുന്ന ഒരു പറ്റം മനുഷ്യരുടെ കഥയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലെ ചർച്ചാ വിഷയം.
കൊളറാഡോയിലെ മോൺട്രോസ് പട്ടണത്തിലാണ് സംഭവം. സംസ്‌കാരത്തിനായി ബന്ധുക്കൾ ഏൽപ്പിച്ച മൃതദേഹങ്ങളിൽ നിന്ന് അവയവങ്ങളും മറ്റും മുറിച്ചുമാറ്റി വിറ്റ ഫ്യൂണറൽ ഹോം നടത്തിപ്പുകാർക്ക് തക്കതായ ശിക്ഷ വിധിച്ചിരിക്കുകയാണ് കോടതി.
സൺസെറ്റ് മെസ ഫ്യൂണറൽ ഹോം നടത്തിവന്ന ഷെർലി കോച്ച് എന്ന 69-കാരിയും അവരുടെ മകൾ 46 വയസ്സുള്ള മേഗൻ ഹെസ്സുമാണ് സംഭവത്തിൽ അകത്തായത്. ഷെർലി കോച്ചിന് 15 വർഷവും മേഗൻ ഹെസിന് 20 വർഷം തടവുമാണ് കോടതി വിധിച്ചത്. 2010 -നും 2018 -നും ഇടയിൽ ഇരുവരും ചേർന്ന് 560 മൃതദേഹങ്ങൾ മുറിച്ച് ശരീരഭാഗങ്ങൾ വേർതിരിച്ചെടുത്ത് വിൽപ്പന നടത്തി എന്നാണ് കേസ്.
സ്വർണ്ണ പല്ലുകൾ ഉൾപ്പെടെയുള്ള ശരീരഭാഗങ്ങൾ ആണ് ഇവർ ആരും അറിയാതെ മുറിച്ചുമാറ്റി വിറ്റതത്രേ. ഈ ശരീരഭാഗങ്ങളത്രയും മെഡിക്കൽ ബിസിനസ് സംരംഭങ്ങൾ നടത്തുന്നവർക്കായിരുന്നു വിറ്റിരുന്നത്. മൃതദേഹങ്ങൾ മുഴുവനായും പ്രതികൾ വില്പന നടത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ചിതാഭസ്മം എന്ന പേരിൽ പല ശവശരീങ്ങൾ ഒന്നിച്ച് കൂട്ടി കത്തിച്ചതിന്റെ അവശിഷ്ടമാണ് ബന്ധുക്കൾക്ക് ഇവർ നൽകിയിരുന്നത്.
Comments