ന്യൂഡൽഹി: രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന ഒരു സംഘടനകളെയും വെച്ചുപൊറുപ്പിക്കില്ലെന്ന നിലപാടിലുറച്ച് കേന്ദ്ര സർക്കാർ. ലഷ്‌കർ-ഇ-ത്വയ്ബയുടെ ഇന്ത്യൻ പതിപ്പായ ദി റെസിസ്റ്റന്റ് ഫ്രണ്ടിന് പൂർണ നിരോധനമേർപ്പെടുത്തി കേന്ദ്ര സർക്കാർ. ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. ടിആർഎഫ് കമാൻഡർ ഷെയ്‌ക്ക് സജ്ജദ് ഗുല്ലിനെ ഭീകരവാദിയായും മന്ത്രാലയം പ്രഖ്യാപിച്ചു.
2019 മുതൽ കശ്മീർ കേന്ദ്രീകൃതമായി പ്രവർത്തിക്കുന്ന സംഘടനയാണ് ദി റെസിസ്റ്റന്റ്. പാക് കേന്ദ്രീകൃത ഭീകര സംഘടനയായ ലഷ്‌കർ-ഇ-ത്വയാബയുടെ കശ്മീർ പതിപ്പിനാണ് നിരോധനമേർപ്പെടുത്തിയത്. താഴ്‌വരയിൽ വിവിധ തരത്തിലുള്ള വിഘടനവാദ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും പാക് അതിർത്തി വഴി ആയുധങ്ങളും മയക്കുമരുന്നും മറ്റ് മാരക ആയുധങ്ങളും കടത്തുന്നതായി കണ്ടെത്തിയിരുന്നു. ഈ വിഷയങ്ങളിൽ സംഘടനയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരെയും നിയമത്തിന് മുൻപിൽ കൊണ്ടുവരികയും നിരവധി കേസുകളാണ് സംഘടനയ്ടക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഭീകര സംഘടനയായ ഐഎസിന്റെ ഇന്ത്യൻ സെല്ലിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്ന തലവൻ അബ്ദു അൽ-കശ്മീരി എന്ന അഹമ്മദ് അഹൻഘറിനെ കേന്ദ്രം ഭീകരനായി പ്രഖ്യാപിച്ചിരുന്നു. 1967-ലെ നിയമവിരുദ്ധ പ്രവർത്തനം തടയൽ നിയമപ്രകാരമാണ് ഇയാളെ കേന്ദ്ര സർക്കാർ ഭീകരനായി പ്രഖ്യാപിച്ചത്. ജമ്മു കശ്മീരിൽ ഐഎസിന്റെ റിക്രൂട്ട്മെന്റ് നടത്തുന്നത് ഇയാളാണെന്ന് കണ്ടെത്തിയിരുന്നു. ഇന്ത്യ കേന്ദ്രീകരിച്ച് ഐഎസ് മാഗസിൻ ആരംഭിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചതായും മന്ത്രാലയം കണ്ടെത്തിയിരുന്നു.
Comments