ഇംഫാൽ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ദ്വിദിന മണിപ്പൂർ സന്ദർശനത്തിന് തുടക്കമായി. സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിനായി 1,311 കോടി രൂപയുടെ 21 പദ്ധതികൾക്കാണ് തുടക്കം കുറിച്ചത്. മുഖ്യമന്ത്രി എൻ ബിരേൺ സിംഗും മറ്റ് സംസ്ഥാന മന്ത്രിമാരും ചേർന്നാണ് അദ്ദേഹത്തെ വരവേറ്റത്. വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനെത്തിയ അദ്ദേഹം 122 അടി ഉയരമുളള ഹൈ സാഗോൾ കാങ്‌ജെയ് പ്രതിമ ഇംഫാൽ ഈസ്റ്റ് ജില്ലയിലെ ഹെയ്ഗംഗിൽ ഉദ്ഘാടനം ചെയ്യുകയും ചെയ്തു.
ഇതിന് ശേഷം അമിത് ഷാ, ചുരാചന്ദ്പൂരിലെ ആദ്യത്തെ മെഡിക്കൽ കോളേജായ ചുരാചന്ദ്പൂർ മെഡിക്കൽ കോളേജിന്റെ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് ബിഷ്ണുപൂരിലെ ഇംഫാലിൽ നിന്ന് 45 കിലോമീറ്റർ അകലെയുളള ചരിത്ര പ്രാധാന്യമുളള മൊയ്‌റാംഗിൽ ഇന്ത്യൻ നാഷണൽ ആർമിയുടെ ഹെറിട്ടേജ് സൈറ്റിനു വേണ്ടിയുളള ഉദ്ഘാടന കർമ്മവും അദ്ദേഹം നിർവഹിച്ചു. മുഖ്യമന്ത്രി ബിരേൺ സിംഗും ആരോഗ്യ മന്ത്രി ഡോക്ടർ സപം രഞ്ജൻ സിംഗും അമിത് ഷായ്‌ക്കൊപ്പം ഉദ്ഘാടന വേളയിൽ സാന്നിധ്യം അറിയിച്ചിരുന്നു. ചുരാചന്ദ്പുരിലെ സന്ദർശനത്തിനു ശേഷം അദ്ദേഹം മൊയ്‌റാംഗിൽ സൈന്യത്തിന്റെ ഹെഡ്ക്വാർട്ടേഴ്‌സിൽ ത്രിവർണ പതാക ഉയർത്തി.
മൊയ്‌റാംഗിലെ പൊതുയോഗത്തിന് ശേഷം അമിത് ഷാ ഇംഫാലിൽ നിന്നും നാഗാലാൻഡിലെ ദിമാപൂരിലേക്ക് യാത്ര തിരിക്കും. മണിപ്പൂരിനെ വികസനത്തിന്റെ പാതയിലേക്ക് കൊണ്ടു വരുന്നതിൽ കേന്ദ്ര ആഭ്യന്തരമന്ത്രി സമയം കണ്ടെത്തുന്നതിലും നടപടി സ്വീകരിക്കുന്നതിലും ആവേശഭരിതരാണ് എന്ന് പൊതുമരാമത്ത് മന്ത്രി ഗോവിന്ദാസ് കോന്തൗജം പറഞ്ഞു.
Comments