അഹമ്മദബാദ്: രാജ്യത്തെ ആദ്യ ഗ്രീൻ ഹൈഡ്രജൻ ബ്ലെൻഡിങ് യൂണിറ്റ് സൂററ്റിൽ കമ്മീഷൻ ചെയ്തു. ഗുജറാത്ത് ഗ്യാസ് ലിമിറ്റഡും നാഷണൽ തെർമൽ പവർ കോർപ്പറേഷനും (എൻടിപിസി) സംയുക്തമായാണ് പദ്ധതി പൂർത്തീകരിച്ചത്. ഇതോടെ യുകെ, ജർമ്മനി, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങൾക്ക് ശേഷം ഗ്രീൻ ഹൈഡ്രജൻ ലഭ്യമാക്കുന്ന രാജ്യമായി ഇന്ത്യമാറി. ആഗോള ഹൈഡ്രജൻ സാമ്പത്തിക വ്യവസ്ഥയുടെ മുഖ്യ ശക്തിയാകാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സുപ്രധാന ചുവടുവെപ്പ്. 2022 ജുലൈ 4ന് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ച പദ്ധതി റെക്കോർഡ് വേഗത്തിലാണ് പൂർത്തീകരിച്ചത്.
കാർബൺ ബഹിർഗമനം കുറയ്‌ക്കാനുള്ള കേന്ദ്രസർക്കാറിന്റെ ഗ്രീൻ ഹൈഡ്രജൻ നയത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കിയത്. കൂടുതൽ പരിസ്ഥിതി സൗഹൃദ ഊർജ്ജ സ്രോതസ്സുകൾ പ്രോത്സാഹിപ്പിക്കുന്നതും പ്രധാന ലക്ഷ്യമാണ്. സൂറത്തിലെ ആദിത്യ നഗർ കവാസ് ടൗൺ ഷിപ്പിലെ ഗാർഹിക ഉപഭോക്താക്കൾക്കാണ് രാജ്യത്ത് ആദ്യമായി ഗ്രീൻ ഹൈഡ്രജനും പ്രകൃതി വാതകത്തിന്റെ മിശ്രിതം പാചകത്തിനായി ഉപയോഗിക്കാൻ സാധിക്കുക. ഗാർഹിക പൈപ്പ് ലൈൻ സംവിധാനത്തിലൂടെയാണ് പാചകവാതകം വീടുകളിലെത്തുക.
സൗരോർജ്ജത്തിന്റെ കൂടി സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി എന്നതും പദ്ധതിയുടെ സുപ്രധാന നേട്ടമാണ്. ഇതിനായി ഒരു മെഗാവാട്ട് ഫ്‌ളോട്ടിങ് സോളാർ പാനൽ മുൻകൂട്ടി സജ്ജീകരിച്ചിരുന്നു. ഈ ഊർജ്ജത്തിലൂടെയാണ് ഗ്രീൻ ഹൈഡ്രജൻ ബ്ലെൻഡിങ് യൂണിറ്റ് പൂർണ്ണമായും പ്രവർത്തിക്കുന്നത്.
Comments