ശ്രീനഗർ: ജമ്മു കശ്മീർ പോലീസിൽ വൻ അഴിച്ചുപണി. 20 ഐപിഎസ് ഓഫീസർമാർ ഉൾപ്പെടെ 74 പോലീസ് ഉദ്യോഗസ്ഥരെ ജമ്മു കശ്മീരിലേയ്‌ക്ക് നിയമിച്ചു. ഏഴ് ജില്ലകളിലേക്ക് പുതിയ പോലീസ് മേധാവിയെയും മൂന്ന് റേഞ്ചുകളിൽ ഡിഐജിമാരെയും സർക്കാർ നിയമിച്ചു. ആഭ്യന്തര വകുപ്പ് പുറപ്പെടുവിച്ച ഉത്തരവുകൾ പ്രകാരം, 15 ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽമാരെയും (ഡിഐജിമാർ), 59 പോലീസ് സൂപ്രണ്ടുമാരെയും (എസ്പിമാർ) സ്ഥലം മാറ്റുകയും ചെയ്തു.
1997 ബാച്ചിലെ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനായ ഗരീബ് ദാസ് ഉദംപൂരിലെ ഷെരി കശ്മീർ പോലീസ് അക്കാദമി (എസ്‌കെപിഎ) ഡയറക്ടറായി നിയമിതനായി. സൗത്ത് കശ്മീർ റേഞ്ച് ഐപിഎസ് ഓഫീസർ റയീസ് മുഹമ്മദ് ഭട്ടിനെ പുതിയ ഡിഐജിയായി നിയമിച്ചു. ഐപിഎസ് ഉദ്യോഗസ്ഥനായ വിവേക് ഗുപ്തയെ നോർത്ത് കശ്മീർ റേഞ്ചിന്റെ ഡിഐജിയായും ശക്തി പഥക്കിനെ ജമ്മു-സാംബ-കത്വ റേഞ്ചിന്റെ പുതിയ ഡിഐജിയായും നിയമിച്ചതായി ഉത്തരവിൽ പറയുന്നു.
ഐപിഎസ് ഓഫീസർമാരായ ഡോ അജീത് സിംഗ്, അബ്ദുൾ ഖയൂം, ഹസീബ് ഉർ റഹ്മാൻ എന്നിവരെ എസ്ഐഎയുടെ ഡിഐജിമാരായി നിയമിച്ചതും സംസ്ഥാന അന്വേഷണ ഏജൻസിയെ (എസ്ഐഎ) ശക്തിപ്പെടുത്തിയിട്ടുണ്ട്. ഐപിഎസ് ഉദ്യോഗസ്ഥനായ ശ്രീധർ പാട്ടീലിനെ ജമ്മുവിലെ ട്രാഫിക് ഡിഐജിയായി സ്ഥലം മാറ്റി. സ്ഥലംമാറ്റപ്പെട്ട 59 എസ്പിമാരിൽ നാഗ്പുരെ അമോദ് അശോകിനെ ബാരാമുള്ള സീനിയർ പോലീസ് സൂപ്രണ്ടായും, ലക്ഷയ് ശർമ (ഐപിഎസ്), സാഹിൽ സാരംഗൽ (ഐപിഎസ്) എന്നിവരെ ബന്ദിപോറ, കുൽഗാം ജില്ലകളിലെ എസ്പിമാരായും നിയമിച്ചു.
അതുപോലെ, ദീപ് സിംഗ് ജാംവാളിനെ കത്വ ജില്ലയുടെ എസ്പിയായും, ബെനം തോഷിനെ സാംബ ജില്ലയിലെ എസ്എസ്പിയായും, ഖലീൽ അഹമ്മദ് പോസ്വാളെയെയും അൽ-താഹിർ ഗീലാനിയെയും കിഷ്ത്വാർ, ബദ്ഗാം ജില്ലകളിലെ പുതിയ എസ്പിമാരായി നിയമിച്ചതായി ഉത്തരവിൽ പറയുന്നു. ഉത്തരവനുസരിച്ച് വിവിധ ജില്ലകളിലായി പത്ത് പുതിയ അഡീഷണൽ എസ്പിമാരെ നിയമിച്ചു.
Comments