ബോളിവുഡ് താരം സൽമാൻ ഖാനെതിരെ മുൻ കാമുകി. സൽമാനൊപ്പമുണ്ടായിരുന്ന ദുസ്സഹമായ പ്രണയകാലത്തെപ്പറ്റി തുറന്നു പറയുകയാണ് മുൻ നടിയും സമൂഹിക പ്രവർത്തകയുമായ സോമി അലി. സൽമാൻ ഖാനിൽ നിന്നും മാനസികവും ശാരീരികവുമായി പീഡനങ്ങൾ നേരിട്ടു. നടനൊപ്പമുണ്ടായിരുന്ന എട്ടുവർഷം തന്റെ ജീവിതത്തിലെ ഏറ്റവും മോശം കാലമായിരുന്നു എന്നും സൽമാൻ ഖാൻ സെക്‌സിസ്റ്റ് മനോഭാവമുള്ള വ്യക്തിയായിരുന്നുവെന്നുമാണ് സോമി അലി തുറന്നു പറഞ്ഞിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് സോമിയുടെ വെളിപ്പെടുത്തലുകൾ.
‘സൽമാൻ എന്നെ വിലകുറച്ചും ചെറുതാക്കിയും സംസാരിക്കാതെ ഒരു ദിവസം പോലും കടന്നുപോയിട്ടില്ല. വൃത്തികെട്ടവൾ, ബുദ്ധിയില്ലാത്തവൾ എന്നെല്ലാം നിരന്തരം വിളിക്കുമായിരുന്നു. വർഷങ്ങളോളം പൊതുയിടത്തിൽ അയാൾ എന്നെ കാമുകിയാണെന്ന് അംഗീകരിച്ചിരുന്നില്ല. അങ്ങനെ ചെയ്തപ്പോഴാകട്ടെ സുഹൃത്തുക്കൾക്ക് മുമ്പിൽ വച്ച് നിർത്താതെ അധിക്ഷേപിക്കുകയും ശകാരിക്കുകയും ചെയ്യുമായിരുന്നു. അത്തരമൊരു സാഹചര്യത്തിൽ തന്നെ സ്നേഹിക്കുകയും കരുതൽ നൽകുകയും ചെയ്യുന്ന ബന്ധങ്ങൾ തിരഞ്ഞെടുത്തു എന്നു പറയുന്നതിൽ മനസ്താപം ഇല്ല’.
‘ഞാൻ കണ്ട പുരുഷന്മാരെല്ലാം എന്നെ ഉപയോഗിക്കുകയായിരുന്നു എന്ന് മനസ്സിലാക്കാൻ വൈകി. എന്റെ മറ്റു ബന്ധങ്ങളെക്കുറിച്ച് അറിഞ്ഞപ്പോൾ അതുപറഞ്ഞും സൽമാൻ ഉപദ്രവിച്ചു തുടങ്ങി. താനൊരു പുരുഷനാണെന്നും പുരുഷന്മാർക്ക് മാത്രമേ വഞ്ചിക്കാനാവൂ എന്നും സൽമാൻ പറഞ്ഞു. സെക്സിസ്റ്റായ ആ പരാമർശം എന്നെ ഏറെ അസ്വസ്ഥയാക്കി. സൽമാനോ അല്ലെങ്കിൽ മറ്റാരെങ്കിലുമോ നിങ്ങളോട് നന്നായി പെരുമാറുന്നു എന്നു കരുതി എല്ലാവരോടും അവർ അങ്ങനെയായിരിക്കുമെന്ന് കരുതരുത്. വാക്കുകൊണ്ടും ലൈംഗികമായും ശാരീരികമായും ഞാൻ മോശം അവസ്ഥയിലൂടെയാണ് കടന്നുപോയത്’ എന്നാണ് ഇൻസ്റ്റഗ്രാമിൽ സോമി കുറിച്ചത്.
Comments