തിരുവനന്തപുരം: കേരളാ താലിബാനിസത്തിന്റെ ഇരയാണ് പ്രശസ്ത പാചക വിദഗ്‌ദ്ധൻ പഴയിടം മോഹനൻ നമ്പൂതിരിയെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. കലാമേളയിലേക്ക് ഇനി വെച്ചുവിളമ്പാനില്ലെന്ന് പഴയിടം പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിലാണ് കുമ്മനത്തിന്റെ പ്രതികരണം. ഭീകരവാദികളുടെ അച്ചാരം പറ്റുന്ന മതവെറിയന്മാരുടെ ദുഷ്പ്രചരണത്തിന് മുന്നിൽ ഭരണകൂടം കീഴടങ്ങിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇത് കേരളത്തിന് അപമാനമാണ്. ലക്ഷക്കണക്കിന് ആൾക്കാർക്ക് ഭക്ഷണം പാകം ചെയ്ത് നൽകിയ പാരമ്പര്യമുള്ള പഴയിടത്തെ ഇപ്പോൾ മതത്തിന്റെ പേരിൽ അകറ്റി നിർത്താനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിൻമാറണം. ഭീകരവാദികളുടെ തീരുമാനം അനുസരിച്ചാണോ സർക്കാർ നയങ്ങൾ രൂപീകരിക്കപ്പെടുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു. ഉണ്ട ചോറിന് നന്ദിയുണ്ടെങ്കിൽ പഴയിടത്തെ തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ സർക്കാർ മുൻകൈ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
വർഷങ്ങളായി കലാമേളയ്‌ക്ക് ഭക്ഷണം പാകം ചെയ്തിരുന്നത് പഴയിടം മോഹനൻ നമ്പൂതിരിയായിരുന്നു. സർക്കാർ വിളിക്കുന്ന ടെൻഡർ പിടിച്ചായിരുന്നു പഴയിടം ദൗത്യം നിർവഹിച്ചിരുന്നത്. മേളയ്‌ക്ക് സർക്കാർ മാനുവലിൽ നിർദേശിക്കുന്ന മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള ഭക്ഷണമാണ് പഴയിടം കുട്ടികൾക്ക് വിതരണം ചെയ്തിരുന്നത്. ഇതിനിടെ കലോത്സവത്തിന് വെജിറ്റേറിയൻ ഭക്ഷണം വിളമ്പുന്നതുമായി ബന്ധപ്പെട്ട വിവാദം ഉടലെടുത്തതും പഴയിടത്തെ ജാതീയമായി അധിക്ഷേപിച്ചതുമാണ് കലാമേളയിലേക്ക് ഇനിയില്ലെന്ന തീരുമാനത്തിലെത്താൻ പഴയിടത്തെ പ്രേരിപ്പിച്ചത്.
Comments