കൊല്ലം: കരുനാഗപ്പള്ളിയിൽ ഒരു കോടിയോളം രൂപ വിലമതിക്കുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയ സംഭവത്തിൽ പുതിയ വഴിത്തിരിവ്. സിപിഎം നേതാവിന്റെ പേരിലുള്ള ലോറിയിലാണ് ലഹരി കടത്തിയതെന്നാണ് പോലീസ് കണ്ടെത്തൽ. ആലപ്പുഴ നഗരസഭ കൗൺസിലറും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ എ. ഷാനവാസിന്റെ പേരിലുള്ള വാഹനത്തിൽ നിന്നാണ് പുകയില ഉത്പന്നങ്ങൾ പിടികൂടിയത്.
എന്നാൽ ലോറി മറ്റൊരാൾക്ക് വാടകയ്‌ക്ക് നൽകിയിരിക്കുകയാണ് എന്നാണ് സിപിഎം നേതാവിന്റെ വിശദീകരണം. കഴിഞ്ഞ ദിവസം പുലർച്ചെയാണ് പച്ചക്കറികൾക്കൊപ്പം കടത്താൻ ശ്രമിച്ച 98 ചാക്ക് പുകയില ഉത്പന്നങ്ങൾ രണ്ട് ലോറികളിൽ നിന്നായി കരുനാഗപ്പള്ളി പോലീസ് പിടികൂടിയത്. ഇതിൽ ഒരു ലോറി ഷാനവാസിന്റെ പേരിലുള്ളതാണ്. ആലപ്പുഴ കേന്ദ്രീകരിച്ചുള്ള സംഘമാണ് പുകയില ഉത്പന്നങ്ങൾ കടത്തിയതിന് പിന്നിലെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഷാനവാസിന് പുകയില കടത്തുമായി ബന്ധമുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്ന് പോലീസ് വ്യക്തമാക്കി.
എന്നാൽ തന്റെ ലോറി ഇടുക്കി കട്ടപ്പന സ്വദേശിയായ ജയന് മാസവാടകയ്‌ക്ക് നൽകിയിരിക്കുകയാണ് എന്നാണ് ഷാനവാസിന്റെ വിശദീകരണം. കരാർ സംബന്ധിച്ച രേഖകളും ഷാനവാസ് പുറത്തുവിട്ടിട്ടുണ്ട്. എന്നാൽ ഈ രേഖകൾ കൃതൃമമായി ഉണ്ടാക്കിയതാണെന്ന സംശയം നിലനിൽക്കുന്നതായി പോലീസ് വ്യക്തമാക്കി. വാഹനം പിടിയിലാകുന്നതിന് രണ്ട് ദിവസം മുൻപ് ഒപ്പ് വച്ചിരിക്കുന്ന രേഖയാണ് ഷാനവാസ് പോലീസിൽ ഏൽപ്പിച്ചിരിക്കുന്നത്. എന്നാൽ കരാർ ഏർപ്പെട്ടതിന് സാക്ഷികൾ ആരും തന്നെ ഇല്ലായെന്നതും സംശയം വർദ്ധിപ്പിക്കുന്നതായി പോലീസ് പറഞ്ഞു.
കേസിൽ രണ്ട് ആലപ്പുഴ സ്വദേശികൾ ഉൾപ്പെടെ മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ആലപ്പുഴ സ്വദേശികളായ ഇജാസ്, സജാദ് കരുനാഗപ്പള്ളി സ്വദേശിയായ ഷമീർ എന്നിവരാണ് പിടിയിലായത്. സംഭവ സ്ഥലത്ത് നിന്ന് ലോറികളിൽ ഒന്നിന്റെ ഡ്രൈവർ തൗഫീക്കിനെയും അറസ്റ്റ് ചെയ്തിരുന്നു. കർണാടകയിൽ നിന്നാണ് പാൻമസാലകൾ എത്തിച്ചതെന്ന് പ്രതികൾ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. പാൻമസാല കടത്താൻ ഇത്രയും വലിയ തുക കൈമാറിയത് ആരെന്ന് കണ്ടെത്താനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.
Comments