ബംഗളൂരു : 50-ൽ അധികം യാത്രക്കാരെ വിമാനത്തിൽ കയറ്റാതെ പറന്നുയർന്ന് ഗോ ഫസ്റ്റ് വിമാനം. രാവിലെ 6:30-ന് ബംഗളൂരുവിൽ നിന്ന് ഡൽഹിയിലേക്ക് യാത്ര തിരിക്കുന്ന ഗോ ഫസ്റ്റ് വിമാനത്തിലാണ് പിഴവ് സംഭവിച്ചത്. സംഭവത്തിനു പിന്നാലെ ട്വിറ്ററിലൂടെ കടുത്ത പ്രതിഷേധമാണ് യാത്രക്കാർ അറിയിച്ചത്.
അധികൃതരെ വിവരമറിയിച്ചതിന് പിന്നാലെയാണ് റൺവേയിൽ നിന്ന് യാത്രക്കാർക്ക് പുറത്തിറങ്ങാനായത്. യാത്രക്കാർ ബസ്സുകളിലാണ് മടങ്ങിയതെന്നും ആരോപണമുണ്ട്. വിമാനത്താവള നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണ് റൺവേയിലേക്കെത്തിയതെങ്കിലും അപ്രതീക്ഷിത സംഭവത്തിൽ യാത്രക്കാർ കുടുങ്ങിപ്പോവുകയായിരുന്നു.
വിമാനത്താവളത്തിലെ ഉത്തരവാദിത്തമില്ലായ്മ ചൂണ്ടിക്കാട്ടി സമൂഹമാദ്ധ്യമങ്ങളിലൂടെ നിരവധി ഉപയോക്താക്കളാണ് വീഡിയോ പങ്ക് വെച്ചത്. ഈ വീഡിയോ പുറത്തു വന്നതിന് പിന്നാലെയാണ് സംഭവം പുറം ലോകമറിയുന്നത്. യാത്രക്കാരുടെ ലഗ്ഗേജുമായി പറന്നുയർന്ന വിമാനം യാത്രക്കാരെ കൊണ്ടുപോകുവാന്‍ മറന്നുവെന്നും യാത്രക്കാർ വല്ലാതെ വലഞ്ഞുവെന്നും വീഡിയോയിൽ ആരോപിച്ചു. പ്രതിഷേധങ്ങൾക്കൊടുവിൽ വിമാനക്കമ്പനി യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ക്ഷമാപണം നടത്തി.
Comments