ഷാർജ: ഗോതമ്പ് കൃഷിയിലും പൂർണ വിജയം നേടിയിരിക്കുകയാണ് ഷാർജ. 400 ഹെക്ടറിൽ പാകമായി നിൽക്കുന്ന ഗോതമ്പ് രണ്ട് മാസത്തിനകം വിളവെടുക്കും. വളർച്ചാ ഘട്ടം ഷാർജ ഭരണാധികാരി ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി നേരിട്ടെത്തി വിലയിരുത്തി. നേരത്തെ ദക്ഷിണ കൊറിയയുടെ സഹകരണത്തോടെ അരി, കിനോവ ധാന്യം എന്നിവയുടെ ഉൽപാദനത്തിൽ നേടിയ വിജയക്കുതിപ്പിലാണ് പാടത്ത് ഗോതമ്പ് വിതച്ചത്.
ഷാർജ മലീഹയിൽ സജ്ജമാക്കിയ പാടത്ത് നവംബർ അവസാനത്തോടെ വിതച്ച ഗോതമ്പ് മാർച്ചിൽ വിളവെടുക്കാൻ കഴിയും. മേഖലയുടെ ഭക്ഷ്യസുരക്ഷയ്‌ക്ക് വിളവെടുപ്പ് മുതൽക്കൂട്ടാകുമെന്നും ഷെയ്ഖ് സുൽത്താൻ പ്രതികരിച്ചു. 500 ഫുട്ബോൾ ഗ്രൗണ്ടിന് സമാനമായ രീതിയിൽ സ്ഥലമൊരുക്കിയാണ് നവീന സാങ്കേതിക വിദ്യ ഉപയോഗിച്ച് കൃഷി ചെയ്തിരിക്കുന്നത്. നിർമിത ബുദ്ധിയുടെ സഹായത്തോടെ ചെടിക്ക് ആവശ്യമായ സമയത്ത് വെള്ളം നൽകുന്ന രീതി അവലംബിച്ചു. ഇതിലൂടെ ജലം പാഴാകുന്നതു തടയാനാകും.
13 കി.മീ അകലെയുള്ള ജലസംഭരണിയിൽ നിന്ന് വെള്ളം എത്തിച്ചാണ് ഹൈടെക് രീതിയിൽ ഗോതമ്പ് നനയ്‌ക്കുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ ലോകോത്തര നിലവാരത്തിൽ പാടമൊരുക്കി കൃഷിയിറക്കിയതിന് പിന്നിൽ പ്രവർത്തിച്ചവരെ ഷെയ്ഖ് സുൽത്താൻ അഭിനന്ദിച്ചു. പദ്ധതി രാജ്യത്തെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം കൃഷിയിലേക്ക് തിരിയാൻ മേഖലയ്‌ക്ക് പ്രചോദനമാകുമെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് ഘട്ടമായുള്ള പദ്ധതിയിൽ 2024 ആകുമ്പോഴേക്കും 880 ഹെക്ടർ സ്ഥലത്തേക്കും 2025ൽ 1400 ഹെക്ടർ സ്ഥലത്തേക്കും ഗോതമ്പ് കൃഷി വ്യാപിപ്പിക്കുകയാണ് ലക്ഷ്യം.
Comments