പത്തനംതിട്ട: അയ്യപ്പ സ്വാമിയെ സ്വന്തം സ്ഥാപനത്തിന്റെ പങ്കാളിയായി കരുതി, തനിക്ക് കിട്ടുന്ന ലാഭ വിഹിതത്തിന്റെ ഒരു ഭാഗം സ്വാമിക്ക് തന്നെ സമർപ്പിക്കുക. ഇതിൽ ആത്മ സംതൃപ്തി നേടുന്ന ഭക്തനാണ് ദുബായ് വ്യവസായി ഓച്ചിറ പ്രയാർ അമൃതേശ്വരിയിൽ ജയന്തകുമാർ.
അഞ്ച് വയസ്സ് മുതൽ മല കയറി തുടങ്ങിയ ഇദ്ദേഹത്തിന് 65 ഉദയാസ്തമന പൂജ, 18 പടിപൂജ, 8 സഹസ്രാഭിഷേകം, 8 ലക്ഷാർച്ചന, 60 കളാഭിഷേകം എന്നിവ വഴിപാടായി നടത്താനുള്ള ഭാഗ്യം സിദ്ധിച്ചിട്ടുണ്ട്. പ്രസ്തുത പൂജകൾ ഏറ്റവും കൂടുൽ തവണ സമർപ്പിച്ചതും ജയന്തകുമാറാണ്. ശബരിമലയിലെ പൂജകളിൽ ഏറ്റവും ചെലവേറിയതാണ് പടിപൂജയും ഉദയാസ്തമന പൂജയും. പടിപൂജയ്‌ക്ക് 1,37,900 രൂപയും ഉദയാസ്തമന പൂജയ്‌ക്ക് 61,800 രൂപയുമാണ് ദേവസ്വത്തിലേക്ക് അടക്കേണ്ടത്.
ഓരോ തവണ സന്നിധാനത്ത് എത്തുമ്പോഴും അടുത്ത തവണ പൂജയ്‌ക്കുള്ള പണം മുൻകൂട്ടി അടച്ച് ബുക്ക് ചെയ്യും ഈ ഭക്തൻ. 2027 ലെ ഉദയാസ്തമന പൂജ, 2037 ലെ പടിപൂജ എന്നീ വഴിപാടുകൾ ഇദ്ദേഹം ബുക്ക് ചെയ്തിട്ടുണ്ട്. മാളികപ്പുറം മണിമണ്ഡപത്തിലെ അയ്യപ്പസ്വാമിയുടെ ചരിത്രം ആലേഖനം ചെയ്ത രൂപങ്ങളിൽ പിച്ചള പൊതിഞ്ഞു സമർപ്പിച്ചത് ഇദ്ദേഹമാണ്. ലോകത്ത് എവിടെയാണെങ്കിലും മാസ പൂജയ്‌ക്ക് മല ചവിട്ടാൻ ഇദ്ദേഹം എത്താറുണ്ട്. ഇതുവരെ 300 തവണ സന്നിധാനത്തെത്തിയിട്ടുണ്ട് ഈ സ്വാമി ഭക്തൻ.
Comments