ന്യൂഡൽഹി: പൂനെയ്‌ക്ക് പുറപ്പെടാനിരുന്ന സ്‌പൈസ് ജെറ്റ് വിമാനത്തിന് ബോംബ് ഭീഷണി. ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് വ്യാഴാഴ്ച വൈകിട്ട് 6.30ന് പുറപ്പെടാനിരുന്ന വിമാനത്തിലാണ് ബോംബ് ഉണ്ടെന്ന സന്ദേശം ലഭിച്ചത്. തുടർന്ന് വിമാനം പരിശോധനയ്‌ക്ക് വിധേയമാക്കി.
വിമാനത്താവളത്തിലേക്കായിരുന്നു ഭീഷണി കോൾ വന്നത്. തുടർന്ന് വിമാനത്തിൽ കയറാൻ നിന്ന യാത്രക്കാരെ തടഞ്ഞതിന് ശേഷം സ്‌പൈസ് ജെറ്റ് അധികൃതർ ബോംബ് സ്‌ക്വാഡിനെ വിളിച്ചുവരുക്കി. യാത്ര പോകാനെത്തിയ എല്ലാവരും സുരക്ഷിതരാണെന്നും വിമാനം പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
ഇതുവരെ സംശയാസ്പദമായ രീതിയിൽ ഒന്നും തന്നെ കണ്ടെടുക്കാനായിട്ടില്ല. സംഭവസ്ഥലത്ത് സിഐഎസ്എഫും ഡൽഹി പോലീസും എത്തിയിട്ടുണ്ട്. പരിശോധന തുടരുകയാണെന്നും ഭീഷണി സന്ദേശം നൽകിയത് ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും പോലീസ് പറഞ്ഞു. ബോംബ് ഭീഷണി വ്യാജമാണെന്നാണ് സൂചന.
Comments