കോഴിക്കോട്: ശശി തരൂരിനെ വിശ്വപൗരൻ എന്ന് വിശേഷിപ്പിച്ച് സമസ്ത അദ്ധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. സമുദായ സംഘടനകളെ കോണ്‍ഗ്രസിനൊപ്പം നിര്‍ത്താനാണ് തരൂര്‍ ശ്രമിക്കുന്നതെന്നും തൂരിന്റെ സന്ദര്‍ശനം കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുമെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. കോൺഗ്രസിനെ ഒന്നിപ്പിക്കാൻ മറ്റ് നേതാക്കൾ ശ്രമിക്കുന്നില്ലെന്നും സമസ്ത നേതാവ് വിമർശിച്ചു.
‘കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനുള്ള ശക്തമായ പര്യടനമാണ് തരൂര്‍ നടത്തുന്നത്. ശശി തരൂരിനെ പോലെയുള്ളവര്‍ വിശ്വപൗരന്മാരാണല്ലോ. ലോകത്തെ മനസ്സിലാക്കി അതില്‍ നിന്നും ഉള്‍ക്കൊണ്ട പല അറിവുകളും തരൂരിനുണ്ട്. കോണ്‍ഗ്രസിനെ മുഖ്യധാരയിലേക്ക് കൊണ്ടു വരാനുള്ള ശ്രമമാണ് തരൂര്‍ നടത്തുന്നത്’ എന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. ശശി തരൂരിന്റെ രണ്ടാം ഘട്ട മലബാര്‍ പര്യടനം തുടരുന്നതിനിടെ അദ്ദേഹവുമായുള്ള കൂടിക്കാഴ്ചയ്‌ക്കു ശേഷമായിരുന്നു ജിഫ്രി മുത്തുക്കോയ തങ്ങളുടെ പ്രതികരണം.
അതേസമയം, ശശി തരൂരിനെതിരെ പരോക്ഷ വിമര്‍ശനവുമായാണ് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല രംഗത്തു വന്നത്. നാല് വര്‍ഷത്തിന് ശേഷം എന്താകുമെന്ന് ഇപ്പോള്‍ പറയേണ്ട എന്നും ആരെങ്കിലും കോട്ട് തയ്ച്ച് വെച്ചിട്ടുണ്ടെങ്കില്‍ ഊരി വെച്ചേക്ക് എന്നുമായിരുന്നു ചെന്നിത്തലയുടെ പരാമര്‍ശം. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വിജയത്തിനായി ശ്രമിക്കുകയാണ് ആദ്യം നേതാക്കൾ ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Comments