മലയാളികൾ നെഞ്ചിലേറ്റിയ യുവതാരമാണ് ഉണ്ണി മുകുന്ദൻ. മല്ലുസിംഗിലൂടെ മലയാളി പ്രേക്ഷകരുടെ മസിലളിയനായി തുടങ്ങി, മാളികപ്പുറത്തിലൂടെ സാക്ഷാൽ അയ്യപ്പനായി ലക്ഷകണക്കിന് സിനിമാ പ്രേമികളുടെ ഹൃദയത്തിൽ കുടിയേറിയ താരം. കേരളത്തിലും പുറത്തും മാളികപ്പുറം എന്ന സിനിമയെ ജനഹൃദയങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. എങ്ങും ഹൗസ്ഫുൾ ഷോകളുമായി ചിത്രം മുന്നേറുകയാണ്. മണ്ഡലകാലത്ത് അയ്യപ്പ ഭക്തർക്കുള്ള സമർപ്പണമായി ഇറങ്ങിയ ചിത്രം, മകരവിളക്ക് ദിനത്തിലും നിലയ്‌ക്കാത്ത കയ്യടികളോടെ തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ, ജനുവരി 14 എന്ന ദിവസത്തിന് തന്റെ ജീവിതത്തിലുള്ള പ്രാധാന്യം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദൻ.
‘നമസ്കാരം, ഇന്ന് ജനുവരി 14. ഈ ദിവസത്തിന് എന്റെ ജീവിതത്തിൽ ഒരുപാട് പ്രാധാന്യം ഉണ്ട്. ഞാൻ ആദ്യമായി ഒരു സിനിമയിൽ അഭിനയിക്കാനായി ക്യാമറയ്‌ക്ക് മുന്നിൽ നിന്നത് ഒരു ജനുവരി 14-നായിരുന്നു. അതുപോല എന്റെ ആദ്യ നിർമ്മാണ സംരംഭം എന്ന നിലയിലും ഒരു നടൻ എന്ന തരത്തിൽ എനിക്ക് നാഴികക്കല്ലായും, നിരവധി അവാർഡുകളടക്കം കരസ്ഥമാക്കുന്നതിനും കാരണമായി മാറിയ നിങ്ങൾ നെഞ്ചിലേറ്റി വിജയിപ്പിച്ച മേപ്പടിയാൻ റിലീസ് ആയതും കഴിഞ്ഞ ജനുവരി 14-നായിരുന്നു’.
‘വീണ്ടും ഈ ജനുവരി 14 മകരവിളക്ക് ദിനത്തിൽ എന്റെ കരിയറില ഏറ്റവും വലിയ ബോക്ക്ബസ്റ്റർ ആയി തിയറ്ററിൽ ഓടിക്കൊണ്ടിരിക്കുന്ന മാളികപ്പുറത്തിന്റെ വിജയത്തിന് നന്ദി പറയാനും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആദരവ് ഏറ്റു വാങ്ങാനുമായി ഞാൻ സന്നിധാനത്ത് അയ്യന്റെ അടുത്താണുള്ളത്. മേപ്പടിയാനിൽ ഒരു അയ്യപ്പ ഭക്തിഗാനം പാടാനുള്ള സൗഭാഗ്യം തേടിയെത്തിയപ്പോൾ, പിന്നീട് എന്നെ തേടിയെത്തിയത് അയ്യപ്പനായി തന്നെ അഭിനയിക്കാനുള്ള നിയോഗമായിരുന്നു. ഇനിയുള്ള എല്ലാ മകരവിളക്ക് ദിനങ്ങളും എന്റെ ജീവിതത്തിലെ ഓഴോ നാഴികക്കല്ലുകളായി മാറട്ടെ എന്ന് മാത്രം ഞാൻ അയ്യപ്പസ്വാമിയോട് പ്രാർത്ഥിക്കുന്നു’ എന്നാണ് ഉണ്ണി മുകുന്ദൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.
Comments