തിരുവനന്തപുരം: രണ്ട് കോടി രൂപ ചെലവഴിച്ച് ഇസ്രായേലിലെ കൃഷി പഠിക്കാൻ ഒരുങ്ങി കൃഷിമന്ത്രി. മന്ത്രി പി പ്രസാദിന്റെ നേതൃത്വത്തിൽ കൃഷിവകുപ്പിലെ ഉദ്യോഗസ്ഥരും മാദ്ധ്യമ പ്രവർത്തരും അടങ്ങുന്ന വൻ സംഘമാണ് കൃഷി മനസ്സിലാക്കാൻ ഇസ്രായേൽ സന്ദർശിക്കാൻ ഒരുങ്ങുന്നത്. ഫണ്ടില്ലെന്ന ന്യായം പറഞ്ഞ് കർഷകർക്കുള്ള നഷ്ടപരിഹാരം അടക്കം തടഞ്ഞുവെച്ചിരിക്കുകയാണ് കൃഷിവകുപ്പ്. ഈ സന്ദർഭത്തിലാണ് ഖജനാവിൽ നിന്നുള്ള പണം ധൂർത്തടിച്ചുള്ള മന്ത്രിയുടെയും സംഘത്തിന്റെയും സന്ദർശനം.
ഒരാഴ്ചയിലധികം നീണ്ടു നിൽക്കുന്ന സന്ദർശന പരിപാടിയിൽ ഇരുപത് കർഷകരും അനുഗമിക്കുന്നുണ്ട്. ഉദ്യോഗസ്ഥരിൽ ആരൊക്കെ മന്ത്രിക്കൊപ്പം പോകുമെന്ന് പിന്നീട് അറിയിക്കുമെന്നാണ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നത്. ഇസ്രായേലിലെ കാർഷിക പഠന കേന്ദ്രങ്ങൾ, കൃഷിഫാമുകൾ എന്നിവിടങ്ങളിലെ കൃഷി രീതികൾ കണ്ട് മനസ്സിലാക്കാനാണ് സംഘം പോകുന്നതെന്നാണ് ഉത്തരവിൽ പറയുന്നത്.
അതിതീവ്ര മഴയിലും വെള്ളപ്പൊക്കത്തിലും കൃഷി നശിച്ചവർക്കുള്ള നഷ്ടപരിഹാരം വിതരണം ചെയ്യാൻ പോലും കൃഷിവകുപ്പിന് ഇതുവരെ സാധിച്ചിട്ടില്ല. സംസ്ഥാന വിള ഇൻഷുറൻസ് പ്രകാരമുള്ള നഷ്ടപരിഹാരമാണ് ഫണ്ടില്ലെന്ന പേരിൽ ഇതുവരെ നൽകാത്തത്. സംസ്ഥാനത്ത് 80 ശതമാനം കർഷകരും കടക്കെണിയിലാണെന്ന് സ്വതന്ത്ര കർഷക സംഘടന നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. മാത്രമല്ല 75 ശതമാനം പേരുടെ ഭൂമിയും പണയത്തിലുമാണ്. കേരളത്തിലെ കർഷകരുടെ യഥാർത്ഥ പ്രശ്‌നങ്ങളും പ്രതിസന്ധികളും കൃത്യമായി പഠിക്കാൻ അധികാരം ലഭിച്ച് ഒന്നര വർഷം പിന്നിടുമ്പോഴും കൃഷി മന്ത്രിക്ക് സാധിച്ചിട്ടില്ല.
Comments