തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളിൽ ആർത്തവാവധി നടപ്പിലാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. കുസാറ്റ് മാതൃക എല്ലാ സർവകലാശാലകളിലും നടപ്പിലാക്കുന്നത് പരിഗണിക്കുമെന്ന് മന്ത്രി അറിയിച്ചു. ഉന്നതവിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള സർവകലാശാലകളിൽ നടപ്പിലാക്കുന്നതാണ് പരിഗണിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്.
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ ആർത്തവാവധി നടപ്പിലാക്കിയെന്ന വാർത്ത കഴിഞ്ഞ ദിവസമായിരുന്നു പുറത്തുവന്നത്. വിദ്യാർത്ഥി യൂണിയന്റെ ആവശ്യപ്രകാരമായിരുന്നു തീരുമാനം. തുടർന്ന് പരീക്ഷയെഴുതാൻ 75 ശതമാനം ഹാജർ വേണമെന്ന നിയമത്തിൽ കുസാറ്റ് സർവകലാശാല ഭേദഗതി വരുത്തി. ആർത്തവാവധി നടപ്പിലാക്കിയ സാഹചര്യത്തിൽ 73 ശതമാനം ഹാജറുണ്ടെങ്കിൽ വിദ്യാർത്ഥിനികൾക്ക് ഇനി പരീക്ഷയെഴുതാം.
ആർത്തവ കാലത്ത് വിദ്യാർത്ഥിനികൾ നേടിരുന്ന മാനസിക, ശാരീരിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് കുസാറ്റിലെ നടപടി മറ്റ് സർവകാശാലകളിലേക്കും വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണെന്നാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി അറിയിച്ചിരിക്കുന്നത്.
മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം..
ആർത്തവകാലം പലർക്കും വൈകാരിക വേലിയേറ്റങ്ങളുടെ കാലമാണ്. ദേഷ്യവും സങ്കടവുമൊക്കെ വന്നുകേറുന്ന ശാരീരികാസ്വാസ്ഥ്യങ്ങളുടേതുകൂടിയായ കാലം. ആ ദിനങ്ങളിൽ പെൺകുട്ടികൾ പ്രത്യേകിച്ച് വിദ്യാർത്ഥിനികൾ അനുഭവിക്കുന്ന എല്ലാ ബുദ്ധിമുട്ടും നന്നായി മനസ്സിലാക്കിയിട്ടുണ്ട്.
ആർത്തവസമയത്ത് വിദ്യാർത്ഥിനികൾ അനുഭവിക്കുന്ന മാനസിക – ശാരീരിക പ്രയാസങ്ങൾ കണക്കിലെടുത്ത് എല്ലാ സർവ്വകലാശാലകളിലും ആർത്തവാവധി നടപ്പിലാക്കാൻ വേണ്ട നടപടി സ്വീകരിക്കും. കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിലെ എസ് എഫ് ഐ നേതൃത്വത്തിലുള്ള വിദ്യാർത്ഥി യൂണിയൻ ആവശ്യമായുന്നയിച്ച് നേടിയെടുത്ത ആർത്തവാവധി മാതൃക സംസ്ഥാന വ്യാപകമാക്കും.
ആദ്യമായാണ് കേരളത്തിൽ ഒരു വിദ്യാഭ്യാസകേന്ദ്രം വിദ്യാർത്ഥികൾക്ക് ആർത്തവാവധി നൽകിയിരിക്കുന്നത്. ഇതിനു മുൻകയ്യെടുത്ത വിദ്യാർത്ഥി യൂണിയനും തീരുമാനം കൈക്കൊണ്ട കുസാറ്റ് അധികൃതരും പ്രശംസ അർഹിക്കുന്നു. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ മുൻകൈയിൽ നടന്നുവരുന്ന സ്ത്രീശാക്തീകരണ പ്രവർത്തനങ്ങൾക്ക് യോജിച്ച ഒരു തുടർച്ചയുണ്ടാക്കാൻ വിദ്യാർത്ഥിനേതൃത്വവും സർവ്വകലാശാലാനേതൃത്വവും യോജിച്ചു വിജയം കണ്ടതിൽ ഏറ്റവും സന്തോഷം.
വിദ്യാർത്ഥികൾക്ക് ഓരോ സെമസ്റ്ററിലും പരീക്ഷയെഴുതാൻ 75 ശതമാനം ഹാജരാണ് വേണ്ടത്. എന്നാൽ ആർത്തവാവധി പരിഗണിച്ച് വിദ്യാർത്ഥിനികൾക്ക് 73 ശതമാനം ഹാജരുണ്ടായാലും പരീക്ഷയെഴുതാം എന്ന ഭേദഗതിയാണ് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല കൊണ്ടുവന്നത്. ഈ തീരുമാനം എല്ലാ സർവ്വകലാശാലകളിലും നടപ്പാക്കുന്നത് വിദ്യാർത്ഥിനികൾക്ക് നൽകുന്ന ആശ്വാസം ചെറുതാവില്ല. ഇക്കാര്യമാവശ്യപ്പെട്ടുകൊണ്ട് എസ് എഫ് ഐ സംസ്ഥാന നേതൃത്വം നിവേദനം സമർപ്പിച്ചിട്ടുമുണ്ട്.
ആർത്തവചക്രത്തിലെ പ്രയാസപ്പെടുന്ന നാളുകളിൽ ഇനി പെൺകുട്ടികൾ വിശ്രമിക്കട്ടെ.
Comments