പിന്നണിഗാന രംഗത്ത് എക്കാലത്തെയും മികച്ച സംഭാവനകൾ നൽകിയ ഗാനഗന്ധർവൻ യേശുദാസ് മലയാളിക്ക് എന്നല്ല ലോകത്തിന് തന്നെ പ്രിയപ്പെട്ടതാണ്. വിവിധ തലമുറക്കാർ ഒരേ പോലെ ആസ്വദിക്കുന്ന ഗാനങ്ങളാകും ദാസേട്ടന്റേത്. കഴിഞ്ഞ ദിവസമായിരുന്നു യേശുദാസിന്റെ 83-ാം പിറന്നാൾ. വിപുലമായ ജന്മദിനഘോഷ പരിപാടികളാണ് കൊച്ചിയിൽ നടന്നത്. അന്ന് നടന്ന ആശംസപ്രസംഗമാണ് സമൂഹമാദ്ധ്യമങ്ങളിൽ തെറ്റായി പ്രചരിക്കുന്നത്.
പ്രസംഗത്തിൽ ‘ദാസേട്ടൻ ഡാലസിലായതിനാൽ പരിപാടിക്ക് എത്താനായില്ല’ എന്ന് മൈക്കിൽ പറഞ്ഞത് ചിലർ ‘ഡയാലിസിസിലായതിനാൽ’ എന്ന് തെറ്റിദ്ധരിച്ചതാണ് പ്രചാരണങ്ങൾക്ക് ഇടയാക്കിയത്. ‘ഡാലസും’ ‘ഡയാലിസിസും’ അക്ഷരങ്ങൾകൊണ്ട് ഏറെ വ്യത്യാസമുണ്ടെങ്കിലും പറഞ്ഞുകേൾക്കുമ്പോൾ ചെറിയൊരു സാമ്യമുണ്ട്. ഈ സാമ്യതയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാദ്ധ്യമങ്ങളിൽ ചൂടപ്പം പോലെ പ്രചരിക്കുന്നത്.
ഗായകൻ യോശുദാസ് അത്യാസന്നനിലയിൽ കിടപ്പിലാണെന്നും ഡയാലിസിസ് നടന്നുവരുകയാണെന്നുമാണ് തെറ്റായി പ്രചരിക്കുന്നത്. വാട്സ്ആപ്പിലും ചില ഓൺലൈൻ വാർത്താ വെബ്സൈറ്റുകളിലും ഇത് വ്യാപകമായി പ്രചരിക്കുന്നുമുണ്ട്.
അമേരിക്കയിലെ ടെക്സസിലെ നഗരമായ ഡാലസിലുള്ള മൂന്നാമത്തെ മകൻ വിശാൽ യേശുദാസിന്റെ വീട്ടിലാണ് യേശുദാസും ഭാര്യ പ്രഭയും കഴിയുന്നത്. മമ്മൂട്ടി ഉൾപ്പെടെ താരനിര പങ്കെടുത്ത, വിജയ് യേശുദാസിന്റെ മേൽനോട്ടത്തിൽ നടന്ന പിറന്നാളാഘോഷം കഴിഞ്ഞ് മണിക്കൂറുകൾ പിന്നിട്ടപ്പോഴാണ് ‘ഡയാലിസിസ് ‘ വാർത്ത പ്രചരിക്കുന്നത്.
ഈ ആഘോഷപരിപാടിയിൽ യേശുദാസ് ഓൺലൈൻ വഴി വേദിയിലെ സ്ക്രീനിൽ പ്രത്യക്ഷപ്പെട്ട് ആശംസാവാക്കുകളോട് പ്രതികരിച്ചിരുന്നെങ്കിലും അതൊന്നും ഈ കുപ്രചാരണകാർ കണ്ടില്ലെന്ന് നടിച്ചാണ് വ്യാജ വാർത്ത പ്രചരിക്കുന്നത്. പ്രചരിക്കുന്ന വാർത്ത തെറ്റാണെന്നും യേശുദാസ് പൂർണ ആരോഗ്യവാനാണെന്നും ഗാനരചയിതാവും അടുത്ത സുഹൃത്തുമായ ആർ.കെ. ദാമോദരൻ പറഞ്ഞു.
Comments