തെന്നിന്ത്യൻ താരം അമല പോളിന് എറണാകുളം തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിൽ ദർശനം നിഷേധിച്ചതിനെതിരെ ഹിന്ദു ഐക്യവേദി. വിശ്വാസിയായ ഒരു അന്യമതസ്ഥന് അനുവാദം നിഷേധിക്കുകയും അവിശ്വാസിയും ക്ഷേത്രധ്വംസകനുമായ ഒരു ഹിന്ദുവിന് അവന്റെ ജന്മാവകാശത്തെ മാത്രം കണക്കിലെടുത്ത് ക്ഷേത്രഭരണത്തിനുവരെ അവസരം നൽകുന്നതിനെ യുക്തി ചോദ്യം ചെയ്യപ്പെടാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിഷയത്തിൽ ചർച്ച നടത്തി തീരുമാനം എടുക്കുന്നതാണ് ഉചിതമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ പ്രസിദ്ധമായ ക്ഷേത്രമാണ് കാലടി, തിരുവൈരാണിക്കുളത്ത് സ്ഥിതി ചെയ്യുന്ന മഹാദേവക്ഷേത്രം. ധനു മാസത്തിൽ തിരുവാതിര നാൾ മുതൽ 12 ദിവസമാണ് ശ്രീപാർവ്വതിയുടെ നട തുറക്കൽ മഹോത്സവം. മംഗല്യതടസ്സം, ദാമ്പത്യ ദുഃഖം എന്നിവ അനുഭവിക്കുന്നവർ ദേവിയെ പ്രാർത്ഥിച്ച് അനുഭവസിദ്ധി കൈവരിക്കുന്നു എന്നാണ് വിശ്വാസം. മഹാദേവനാണ് പ്രധാന മൂർത്തി. പരമശിവനെ കിഴക്കുഭാഗത്തും ശ്രീപാർവ്വതിയെ പടിഞ്ഞാറ് ഭാഗത്തേക്കും ദർശനമായി ഒരേ ശ്രീകോവിലിൽ പ്രതിഷ്ഠിച്ചിരിക്കുന്നു.
നടതുറപ്പ് ഉത്സവത്തോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസമാണ് അമല പോൾ ക്ഷേത്ര ദർശനത്തിനായി എത്തിയത്. എന്നാൽ ഹിന്ദുമതവിശ്വാസികൾക്ക് മാത്രമാണ് പ്രവേശനമെന്ന ആചാരം ചൂണ്ടിക്കാട്ടിയാണ് അധികൃതർ ദർശനം നിഷേധിച്ചത്. തുടർന്ന് റോഡിൽ നിന്ന് ദർശനം നടത്തി പ്രസാദവും വാങ്ങി അമല പോൾ മടങ്ങുകയായിരുന്നു. ‘മതപരമായ വിവേചനം 2023-ലും നിലനിൽക്കുന്നുവെന്നതിൽ ദുഃഖവും നിരാശയുമുണ്ട്. എനിക്ക് ദേവിയുടെ അടുത്തേക്ക് പോകാനായില്ല, പക്ഷെ അകലെ നിന്ന് ആ ചൈതന്യം അനുഭവിക്കാനായി. മതപരമായ വിവേചനത്തിൽ ഉടൻ മാറ്റം വരുമെന്ന് പ്രതീക്ഷിക്കുന്നു. മതത്തിന്റെ അടിസ്ഥാനത്തിലല്ലാതെ മനുഷ്യരായി നമ്മെ പരിഗണിക്കുന്ന സമയം വരും’-എന്നാണ് ക്ഷേത്രത്തിലെ രജിസ്റ്ററിൽ എഴുതിയ കുറിപ്പിൽ പറയുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം..
ഇന്നലെ തിരുവൈരാണിക്കുളം ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ പ്രശസ്ത നടി അമല പോളിന് ക്ഷേത്ര പ്രവേശനം അനുവദിച്ചില്ല. അതിലുള്ള അവരുടെ പ്രതിഷേധം അവർ പ്രകടിപ്പിക്കുകയും ചെയ്തു. ക്ഷേത്ര വിശ്വാസികളായ അന്യ മതസ്ഥർക്ക് മുന്നിൽ ക്ഷേത്ര വാതിൽ കൊട്ടിയടക്കുന്നതിനെ സംബന്ധിച്ച് വിത്യസ്ത അഭിപ്രായങ്ങളുണ്ട്. വിശ്വാസിയായ ഒരു അന്യമതസ്ഥന് അനുവാദം നിഷേധിക്കുകയും അവിശ്വാസിയും ക്ഷേത്രധ്വംസകനുമായ ഒരു ഹിന്ദുവിന് അവന്റെ ജന്മാവകാശം മാത്രം കണക്കിലെടുത്ത് ക്ഷേത്ര ഭരണത്തിന് വരെ അവസരം നൽകുകയും ചെയ്യുന്നതിലെ യുക്തി ചോദ്യം ചെയ്യപ്പെടാവുന്നതാണ. തിരുപ്പതി തുടങ്ങിയ ക്ഷേത്രങ്ങളിൽ നിലനിൽക്കുന്ന പോലെ പ്രസ്തുത മൂർത്തിയിലും ആചാരനുഷ്ഠാനങ്ങളിലുമുള്ള വിശ്വാസം എഴുതി വാങ്ങി അവർക്ക് ക്ഷേത്ര ദർശനം അനുവദിക്കാവുന്നതല്ലേ? ആചാര്യൻമാർ ഈ വിഷയത്തിൽ ചർച്ച നടത്തി കാലോചിതമായ ഒരു തീരുമാനമെടുക്കുന്നത് ഉചിതമായിരിക്കും.
Comments