എറണാകുളം: തെന്നിന്ത്യൻ താരം അമല പോളിന് എറണാകുളം തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിൽ ദർശനം നിഷേധിച്ചതിൽ പ്രതികരണവുമായി ക്ഷേത്ര ഭാരവാഹികൾ. ഗുരുവായൂരിലേത് പോലെ ക്ഷേത്രത്തിൽ നിലവിൽ ഹിന്ദുമത വിശ്വാസികൾക്ക് മാത്രമാണ് പ്രവേശനമെന്നും ക്ഷേത്രാചാരങ്ങൾ പാലിക്കുക മാത്രമാണ് ചെയ്തതെന്നും ക്ഷേത്ര ഭാരാവാഹികൾ പറഞ്ഞു.
ഇതരമത വിശ്വാസികൾ അമ്പലത്തിൽ എത്തുന്നില്ലെന്ന് പറയുന്നില്ല. പക്ഷെ അതൊന്നും ആരും അറിയുന്നില്ല. എന്നാൽ ഒരു സെലിബ്രിറ്റി വരുമ്പോൾ അതു വിവാദമാകും. ഇത് മനസിലാക്കിയാണ് ഇടപെട്ടത്. നിലവിലെ ആചാരങ്ങൾ അനുസരിച്ച് ഇതരമതവിശ്വാസിയെ പ്രവേശിപ്പിക്കുന്നതിന് തടസമുണ്ട്. ഇക്കാര്യം അമല പോളിനോട് പറഞ്ഞിരുന്നുവെന്നാണ് ട്രസ്റ്റ് സെക്രട്ടറി പ്രസൂൺ കുമാർ പറഞ്ഞത്.
നടതുറപ്പ് ഉത്സവത്തോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസമാണ് അമല പോൾ ക്ഷേത്ര ദർശനത്തിനായി എത്തിയത്. എന്നാൽ ഹിന്ദുമതവിശ്വാസികൾക്ക് മാത്രമാണ് പ്രവേശനമെന്ന ആചാരം ചൂണ്ടിക്കാട്ടിയാണ് അധികൃതർ ദർശനം നിഷേധിച്ചത്. തുടർന്ന് റോഡിൽ നിന്ന് ദർശനം നടത്തി പ്രസാദവും വാങ്ങി അമല പോൾ മടങ്ങുകയായിരുന്നു. ‘മതപരമായ വിവേചനം 2023-ലും നിലനിൽക്കുന്നുവെന്നതിൽ ദുഃഖവും നിരാശയുമുണ്ട്. എനിക്ക് ദേവിയുടെ അടുത്തേക്ക് പോകാനായില്ല, പക്ഷെ അകലെ നിന്ന് ആ ചൈതന്യം അനുഭവിക്കാനായി. മതപരമായ വിവേചനത്തിൽ ഉടൻ മാറ്റം വരുമെന്ന് പ്രതീക്ഷിക്കുന്നു. മതത്തിന്റെ അടിസ്ഥാനത്തിലല്ലാതെ മനുഷ്യരായി നമ്മെ പരിഗണിക്കുന്ന സമയം വരും’-എന്നാണ് ക്ഷേത്രത്തിലെ രജിസ്റ്ററിൽ എഴുതിയ കുറിപ്പിൽ പറയുന്നത്.
സംഭവത്തിൽ ഹിന്ദു ഐക്യവേദി നേതാവ് ആർവി ബാബുവും ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. വിശ്വാസിയായ ഒരു അന്യമതസ്ഥന് അനുവാദം നിഷേധിക്കുകയും അവിശ്വാസിയും ക്ഷേത്രധ്വംസകനുമായ ഒരു ഹിന്ദുവിന് അവന്റെ ജന്മാവകാശം മാത്രം കണക്കിലെടുത്ത് ക്ഷേത്രഭരണത്തിനുവരെ അവസരം നൽകുന്നതിനെ യുക്തി ചോദ്യം ചെയ്യപ്പെടാവുന്നതാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
Comments