തിരുവനന്തപുരം: പശ്ചിമഘട്ടത്തിൽ കൂടുതലായി കാണുന്ന മാവേലിത്തവള അഥവാ പാതാളത്തവളയെ കേരളത്തിന്റെ ഔദ്യോഗിക തവളയായി പ്രഖ്യാപിച്ചേക്കും. വ്യാഴാഴ്ച ചേരുന്ന വനം വന്യജീവി ഉപദേശക ബോർഡിന്റെ വാർഷികയോഗത്തിൽ തീരുമാനമുണ്ടായേക്കും. വനംവകുപ്പ് ഇതുസംബന്ധിച്ച് നേരത്തേ ശുപാർശ നൽകിയിരുന്നു. ഇരിഞ്ഞാലക്കുട സെയ്‌ന്റ് ജോസഫ് കോളേജിലെ സുവോളജി വിഭാഗം അദ്ധ്യാപകൻ ഡോ. സന്ദീപ് ദാസാണ് പാതാളത്തവളയെ കേരളത്തിന്റെ ഔദ്യോഗിക തവളയായി പ്രഖ്യാപിക്കുന്നതിനായുള്ള ശ്രമങ്ങൾക്ക് തുടക്കമിട്ടത്. കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ. പി.എസ് ഈസയും ഇതിനൊപ്പം ചേർന്നു. കേരളത്തിന്റെ ഔദ്യോഗിക തവളയായി പാതാളത്തവളയെ പ്രഖ്യാപിച്ചാൽ വർഷങ്ങുടെ കാത്തിരിപ്പിനാണ് വിരാമമിടുന്നത്.
പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന ഇനമാണ് പാതാളത്തവള. പന്നിമൂക്കൻ എന്നും ഇതിന് പേരുണ്ട്. മണ്ണിനടിയിൽ ജീവിക്കുന്ന ഇവ വർഷത്തിലൊരിക്കൽ പ്രജനനം നടത്താൻ വേണ്ടി മാത്രമാണ് ഭൂമിക്ക് മുകളിലേക്ക് വരിക. ‘നാസികബട്രാക്കസ് സഹ്യാദ്രെൻസിസ്’ എന്നാണ് പർപ്പിൾ ഫ്രോഗിന്റെ ശാസ്ത്രീയനാമം. ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ പട്ടികപ്രകാരം വംശനാശ ഭീഷണി നേരിടുന്നവയാണിവ. 80 മുതൽ 120 ദശലക്ഷം വർഷങ്ങൾക്കു മുമ്പേ ഇവ പരിണമിച്ചിട്ടുണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്.
ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപ് രാഷ്‌ട്രമായ സീഷെൽസിൽമാത്രം കാണപ്പെടുന്ന ‘സൂഗ്ലോസിഡോ’ എന്ന കുടുംബത്തിലെ തവളകളുമായി പാതാളത്തവളയ്‌ക്ക് ബന്ധമുണ്ടെന്ന് ശാസ്ത്രലോകം വിലയിരുത്തുന്നു. കേരളത്തിന്റെ ഔദ്യോഗിക തവളയായി പ്രഖ്യാപിക്കുന്നതിലൂടെ പശ്ചിമഘട്ടത്തിലെ ഇവയുടെ ആവാസസ്ഥലം സംരക്ഷിക്കപ്പെടും. മാത്രമല്ല, ഇതോടൊപ്പം പശ്ചിമഘട്ടത്തിലെ മറ്റു ജീവജാലങ്ങളും സംരക്ഷിക്കപ്പെടുമെന്നതിനാലാണ് ഇത്തരമൊരു നിർദ്ദേശം വനംവകുപ്പ് മുന്നോട്ടു വച്ചത്.















