വാഷിംഗ്ടൺ: ട്രംപിന്റെ സമൂഹമാദ്ധ്യമ അക്കൗണ്ടുകളുടെ വിലക്കിൽ അന്തമ തീരുമാനം ഈ മാസം ഉണ്ടാകുമെന്ന് അറിയിച്ച് മെറ്റ ഗ്രൂപ്പ്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയുടെ വിലക്ക് സംബന്ധിച്ച നിർണായക തീരുമാനമാണ് മെറ്റ ഗ്രൂപ്പ് ജനുവരി മാസത്തിൽ എടുക്കുക.
നേരത്തെ തന്നെ ഡൊണാൾഡ് ട്രംപ് അക്കൗണ്ടുകൾ തിരികെ ലഭിക്കുന്നതിനായി പ്രചരണങ്ങൾ ആരംഭിച്ചിരുന്നു. ഇത് സംബന്ധിച്ച് മെറ്റഗ്രൂപ്പ് അധികൃതരുമായി നിരവധി തവണ ചർച്ചകൾ നടത്തിയിരുന്നു. സമൂഹമാദ്ധ്യമങ്ങൾ വഴി അക്രമാസക്തമായ രീതിയിലുള്ള പോസ്റ്റുകളും എഴുത്തുകളും പ്രചരിപ്പിക്കുകയും കലാപം സൃഷ്ടിക്കാനുള്ള ശ്രമം നടത്തിയതായും മെറ്റ ഗ്രൂപ്പ് കണ്ടെത്തിയിരുന്നു. തുടർന്ന് ട്രംപിന്റെ അക്കൗണ്ടുകൾക്ക് വിലക്കേർപ്പെടുത്തുകയായിരുന്നു.
2021 ജനുവരി 6-നാണ് ട്രംപിന്റെ അക്കൗണ്ടുകളിൽ വിലക്കേർപ്പെടുത്തിയത്. യുഎസിലുണ്ടായ കലാപത്തിന്റെ പശ്ചാത്തലത്തിലാണ് ഫേസ്ബുക്ക് ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളിൽ അദ്ദേഹത്തിന് വിലക്കേർപ്പെടുത്തിയത്. 2020-ൽ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തിരിമറികൾ നടന്നുവെന്ന തരത്തിൽ വീഡിയോ പ്രചരിപ്പിച്ചതിനെ തുടർന്നാണ് അദ്ദേഹത്തിന്റെ അക്കൗണ്ടുകൾ മരവിപ്പിച്ചത്. ഇതിന് മുൻപ് തന്നെ അദ്ദേഹത്തിന്റെ പോസ്റ്റുകളെല്ലാം മെറ്റ നീക്കം ചെയ്തിരുന്നു.
സംഭവത്തിന് പിന്നാലെയാണ് ട്രംപ് മെറ്റ ഗ്രൂപ്പുമായി ചർച്ചയ്ക്കൊരുങ്ങിയത്. കമ്പനിയുമായി സംസാരിച്ചിട്ടുണ്ടെന്നും അന്തിമ തീരുമാനത്തിനായി കാത്തിരിക്കുന്നതായുമാണ് അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാൽ പൊതു സുരക്ഷയുടെ ഭാഗമായാണ് അക്കൗണ്ടുകൾ മരവിപ്പിച്ചതെന്നും, സുരക്ഷ പൂർണ്ണമാവുന്നത് വരെ വിലക്ക് തുടരുമെന്നും മെറ്റ ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്. മുൻപ് ട്രംപിന്റെ ട്വിറ്റർ അക്കൗണ്ടിനും വിലക്കേർപ്പെടുത്തിയിരുന്നു. തുടർന്ന് ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ ഇത് സംബന്ധിച്ച് ഉപയോക്താക്കൾക്കിടയിൽ സർവേ നടത്തിയിരുന്നു. ഇതിനു ശേഷം മസ്ക് ട്രംപിന്റെ അക്കൗണ്ട് വിലക്ക് പിൻവലിച്ചെങ്കിലും അദ്ദേഹം ഇതുവരെ ട്വീറ്റ് ചെയ്തിട്ടില്ല.
Comments