ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കൊടും തണുപ്പിൽ നിന്ന് രക്ഷ.-ഡൽഹിയിൽ തണുപ്പിന് വിരാമം. ആശ്വാസമായി താപനിലയിൽ നേരിയ വർദ്ധനവ്. രാജ്യ തലസ്ഥാനത്ത താപനില 5.6 ഡിഗ്രിയിൽ നിന്ന് 12.2 ഡിഗ്രിയായി ഉയർന്നതായി കാലാവസ്ഥ കേന്ദ്രമായ സദർജംഗ് ഒബ്‌സർവേറ്ററിയിലെ റിപ്പോർട്ടിൽ വ്യക്തമാക്കി. പടിഞ്ഞാറൻ മേഖലയിലെ പർവതനിരകളിലുണ്ടായ കാറ്റിന്റെ ചലനമാണ് താപനില ഉയരാൻ കാരണമെന്ന് ഗവേഷകർ വ്യക്തമാക്കി.
കഴിഞ്ഞ കുറെ ദിവസങ്ങളായി ഡൽഹി ഉണരുന്നത് തണുത്ത പ്രഭാതത്തെ വരവേറ്റുകൊണ്ടാണ്. തലസ്ഥാനത്തെ താപനില മൈനസ് നാല് ഡിഗ്രി വരെയാകുമെന്ന് കാലാവസ്ഥ ഏജൻസികൾ അറിയിച്ചിരുന്നു. കൊടും തണുപ്പിനെ പ്രതിരോധിക്കുന്നതിനായി വിവിധ മാർഗങ്ങളും അധികൃതർ നിർദ്ദേശിച്ചിരുന്നു. അതേസമയം,ഡൽഹി വടക്കൻ മേഖലകളിൽ തണുപ്പിന് ശമനമില്ല. കനത്ത മൂടൽമഞ്ഞിനെ തുടർന്ന് 16 ട്രെയിനുകളാണ് വൈകി ഓടുന്നതെന്ന് റെയിൽവേ അറിയിച്ചു.
വെള്ളിയാഴ്ച പുലർച്ചെ മുതൽ അന്തരീക്ഷത്തിൽ നേരിയ തോതിലുള്ള മാറ്റങ്ങൾ സംഭവിക്കുന്നതായും കാലാവസ്ഥ ഗവേഷണ വിഭാഗം അറിയിച്ചു. മിതമായ മൂടൽ മഞ്ഞും ആകാശം മേഘാവൃതമായിരിക്കുമെന്നും അറിയിച്ചിരുന്നു. ജനുവരി 20 മുതൽ 25 വരെ തലസ്ഥാനത്ത് മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്
Comments