ന്യൂഡൽഹി: മാറിടം അസാധാരണമായ വലിപ്പം വച്ചതിനെ തുടർന്ന് ഡോക്ടറെ സമീപിച്ച യുവതിക്ക് ഒടുവിൽ രക്ഷയായത് അമൃത ആശുപത്രിയിലെ ഡോക്ടർമാർ. മിഡിൽ ഈസ്റ്റിൽ നിന്നെത്തിയ 23കാരിക്കായിരുന്നു അപൂർവ്വമായ രോഗാവസ്ഥയുണ്ടായിരുന്നത്.
ഗർഭിണിയായതിന് പിന്നാലെ യുവതിയുടെ മാറിടങ്ങൾ വലിപ്പം വച്ച് വരികയും 11 കിലോയോളം തൂക്കം വയ്‌ക്കുകയും ചെയ്തു. യുവതിയുടെ കാൽമുട്ടുകൾ വരെ സ്തനങ്ങൾ വലിപ്പം വച്ചതോടെ 23-കാരി ഗുരുതരാവസ്ഥയിലായി. ഇതോടെയായിരുന്നു സ്തനങ്ങളുടെ വലിപ്പം കുറയ്‌ക്കാനുള്ള ശസ്ത്രക്രിയ ഡോക്ടർമാർ നിർദേശിച്ചത്. ഫരീദാബാദിലുള്ള വിദഗ്ധ ഡോക്ടർമാരുടെ ചികിത്സയിൽ ശസ്ത്രക്രിയ നടത്തിയതിന് ശേഷം യുവതി സുഖം പ്രാപിച്ച് വരികയാണ്.
കഴിഞ്ഞ ഏഴ് മാസമായി സ്ത്‌ന വലിപ്പം വർധിക്കുന്ന അപൂർവ്വ രോഗത്തിന് വിധേയയായിരുന്നു യുവതി. 11 കിലോയോളം തൂക്കം വച്ചതോടെ എഴുന്നേറ്റ് നിൽക്കാൻ പോലും പറ്റാത്ത അവസ്ഥയിലായി. അഞ്ച് മിനിറ്റിൽ കൂടുതൽ പരസഹായമില്ലാതെ നിൽക്കാൻ കഴിയാതെ വന്നതോടെയാണ് ഡോക്ടർമാർ ശസ്ത്രക്രിയ നിർദേശിച്ചത്.
ഗർഭാവസ്ഥയിലായിരുന്നു യുവതിക്ക് രോഗം പിടിപെട്ടതെന്ന് ഡോക്ടർമാർ കണ്ടെത്തി. ബിലാറ്ററൽ ജെസ്റ്റേഷണൽ ജൈജാന്റോമാസ്തിയ എന്നാണ് രോഗത്തിന്റെ പേര്. ഗർഭം ധരിച്ചിരിക്കുന്ന സമയത്ത് അപൂർവ്വമായി ചില സ്ത്രീകളിൽ കണ്ടുവരുന്ന അവസ്ഥയാണിത്. രോഗം ബാധിക്കുന്നതോടെ സ്തനങ്ങൾ അസാധാരണമാംവിധം വലിപ്പം വയ്‌ക്കാൻ തുടങ്ങും. ബ്രസ്റ്റ് ടിഷ്യൂവിന്റെ വളർച്ചയിൽ വ്യതിയാനം സംഭവിക്കുമ്പോഴാണ് ഇത്തരത്തിൽ സ്തന വളർച്ചയുണ്ടാകുന്നത്.
23-കാരിയിൽ പത്ത് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയാണ് ആവശ്യമായി വന്നതെന്ന് ഡോക്ടർമാർ പറയുന്നു. മുൻ വർഷങ്ങളിൽ പെൺകുട്ടിക്ക് ഗർഭം അലസിപ്പോയിരുന്നു. തുടർന്ന് മൂന്നാമതായി ഗർഭം ധരിച്ച അവസ്ഥയിലാണ് 23-കാരിയെ അപൂർവ്വ രോഗം പിടികൂടുന്നത്. തുടർന്ന് 22 ആഴ്ചയെത്തിയപ്പോൾ യുവതിയുടെ നില അതീവഗുരുതരമാവുകയും 3-ാമത്തെ ഗർഭം അബോർഷൻ ചെയ്യേണ്ടി വരികയുമായിരുന്നു. ഈ അവസ്ഥയിലാണ് ഫരീദാബാദിലെ അമൃത ആശുപത്രിയിലേക്ക് യുവതി എത്തുന്നത്.
സങ്കീർണമായ ശസ്ത്രക്രിയയ്‌ക്ക് ശേഷം നിലവിൽ യുവതിയുടെ ആരോഗ്യനില തൃപ്തികരമാണ്. സാധാരണ ജീവിതത്തിലേക്ക് തിരികെ വരാൻ കഴിയുമെന്നത് പ്രതീക്ഷിച്ചതെല്ലെന്നും പഴയ രൂപത്തിലേക്ക് ശരീരത്തെ തിരിച്ചുകിട്ടിയതിൽ അത്യധികം സന്തോഷമുണ്ടെന്നും യുവതി പറഞ്ഞു.
Comments