ന്യൂഡൽഹി: ആത്മനിർഭർ ഭാരതിന്റെ കരുത്തും പ്രൗഢിയും ലോകത്തിന് മുന്നിൽ വിളംബരം ചെയ്യാൻ ഒരുങ്ങി 74-മത് റിപ്പബ്ലിക്ക് ദിനാഘോഷം. പൂർണ്ണമായും ഭാരതത്തിൽ നിർമ്മിച്ച
പ്രതിരോധ ഉപകരണങ്ങൾ മാത്രമാണ് കർത്തവ്യപഥിൽ നടക്കുന്ന റിപ്പബ്ലിക്ക് പരേഡിൽ പ്രദർശിപ്പിക്കുക.
റിപ്പബ്ലിക്ക് ദിന പരേഡിലെ സുപ്രധാന ചടങ്ങായ ആചാര വെടിമുഴക്കാനായി ഉപയോഗിക്കുന്നത് 105 എംഎം ഇന്ത്യൻ ഫിൽഡ് തോക്കുകളായിരിക്കുമെന്ന്(ഐഎഫ്ജിഎസ്) മേജർ ജനറൽ ഭവനീഷ് കുമാർ പറഞ്ഞു. രാഷ്‌ട്രപതിയോടും ദേശിയ പതാകയോടുമുള്ള ആദരസൂചകമായാണ് 21- ആചാരവെടികൾ മുഴക്കുന്നത്. ബ്രിട്ടീഷ് കാലം മുതൽ 23- പൗണ്ടർ തോക്കുകളാണ് ഇതിനായി ഉപയോഗിച്ചിരുന്നത്. ഇതിന് പകരമായാണ് ഭാരതത്തിൽ നിർമ്മിച്ച തോക്കുകൾ ഉപയോഗിക്കുന്നത്. കൊളോണിയൽ അധിവേശത്തിന്റെ അവശേഷിപ്പുകൾ തുടച്ചു നീക്കുന്നതിന്റെ ഭാഗമായാണ് പുതിയ ചുവടുവെപ്പ്.
ആത്മനിർഭർ ഭാരതിൽ ഉൾപ്പെടുത്തി ഇന്ത്യ വികസിപ്പിച്ച അത്യാധുനിക പ്രതിരോധ ആയുധങ്ങളുടെ പ്രദർശനവും പരേഡിൽ നടക്കും. കോംപാക്ട് വെഹിക്കിൾ റിസർച്ച് ആന്റ് ഡവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റ് രുപകല്പന ചെയ്ത ബാറ്റിൽ ടാങ്കായ അർജുൻ എംബിടി, നാഗ് മിസൈൽ കാര്യയറുകൾ, ബ്രഹ്‌മോസ് മിസൈലുകൾ, വിക്ഷേപണ വാഹനങ്ങൾ എന്നിവയും പരേഡിൽ അണിനിരക്കും.
ഇന്ത്യൻ പ്രതിരോധ ഉപകരണങ്ങളുടെ പ്രദർശനം ഏറെ ആകാംക്ഷയൊടെയാണ് ലോകരാജ്യങ്ങൾ നോക്കി കാണുന്നത്. വ്യോമസേയയുടെ ഭാഗമായ ആകാശ് ഉപകരണങ്ങൾ, 10എം ഷോർട്ട് ബ്രിഡ്ജ്, മൊബൈൽ നെറ്റ്‌വർക്ക് സെന്റർ എന്നിവയും പ്രദർശിപ്പിക്കും. ഹിന്ദുസ്ഥാൻ എറോനോടിക്‌സ് ലിമിറ്റഡ് വികസിപ്പിച്ച ധ്രുവ് ഹെലിക്കോപ്റ്ററുകളുടെ രുദ്ര ഫോർമേഷൻ, ലൈറ്റ് കോംപാക്ട് ഹെലികോപ്ടർ പ്രചണ്ഡ് തുടങ്ങി നിരവധി പ്രതിരോധ ഉപകരണങ്ങളാണ് പരേഡിൽ കരുത്ത് കാട്ടാൻ തയ്യാറെടുക്കുന്നത്.
Comments