ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരീക്ഷ പേ ചർച്ചയിൽ ഓൺലൈനായി പങ്കെടുത്ത് വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ എന്നിവരാണ് ‘പരീക്ഷ പേ ചർച്ച’യിൽ ഓൺലൈനായി പങ്കെടുത്തത്. കേന്ദ്രമന്ത്രി പിയൂഷ് ഗോയലും വിവിധ സംസ്ഥാനങ്ങളിലെ ബിജെപി നേതാക്കളും പരീക്ഷ പേ ചർച്ചയിൽ ഓൺലൈനായി പങ്കെടുത്തു.
ഉത്തരാഖണ്ഡിലെ ലക്ഷ്മൺ വിദ്യാലയ ഇന്റർ കോളേജിൽ വച്ചാണ് പുഷ്‌കർ സിംഗ് ധാമി ചർച്ചയിൽ ഓൺലൈനായി പങ്കെടുത്തത്. പ്രധാനമന്ത്രി സംഘടിപ്പിച്ച പരീക്ഷാ പേ ചർച്ച വിദ്യാർത്ഥികൾക്ക് മാർഗ്ഗനിർദ്ദേശം നൽകുമെന്നും പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവെയ്‌ക്കാൻ വിദ്യാർത്ഥികളെ സഹായിക്കുമെന്നും പുഷ്‌കർ സിംഗ് ധാമി പറഞ്ഞു. പ്രധാനമന്ത്രി പരീക്ഷ പേ ചർച്ചയിൽ നൽകുന്ന പുസ്തകം വിദ്യാർത്ഥികൾക്ക് ശക്തിയും പ്രചോദനവും നേടുന്നതിന് ഉപയോഗപ്രദമാകുമെന്നും ധാമി കൂട്ടിച്ചേർത്തു. ‘പരീക്ഷാ ഭയം കാരണം പല വിദ്യാർത്ഥികളും ഇപ്പോൾ വലിയ സമ്മർദ്ദത്തിലാണ്. അവരിൽ പലരും ഈ ഭയം മൂലം വിഷാദം പോലുള്ള പ്രശ്‌നങ്ങൾ നേരിടുന്നു. പ്രധാനമന്ത്രിയുടെ മാർഗ്ഗനിർദ്ദേശം വിദ്യാർത്ഥികളെ ഇത്തരം പ്രശ്‌നങ്ങൾ നേരിടാൻ സഹായിക്കും’ -ഉത്തരാഖണ്ഡ് ബിജെപി നേതാവ് പറഞ്ഞു.
പരീക്ഷ പേ ചർച്ചയുടെ ആറാമത് പതിപ്പാണ് ഇന്ന് നടന്നത്. പരീക്ഷ പേ ചർച്ച തന്റെയും പരീക്ഷയാണ് എന്ന് പറഞ്ഞാണ് പ്രധാനമന്ത്രി സംവാദം ആരംഭിച്ചത്. വിദ്യാർത്ഥികൾ, അദ്ധ്യാപകർ, രക്ഷിതാക്കൾ തുടങ്ങിയവരടക്കം ഏകദേശം 40 ലക്ഷത്തോളം പേരാണ് നരേന്ദ്ര മോദിയുമായി തത്സമയം സംവദിച്ചത്. രാജ്യത്തെ വിദ്യാർത്ഥികൾ വാർഷിക പരീക്ഷയ്‌ക്ക് തയ്യാറെടുക്കുന്ന സാഹചര്യത്തിൽ ആശങ്ക അകറ്റാനാണ് ‘പരീക്ഷ പേ ചർച്ച’യുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയത്.
Comments