ഇസ്ലാമാബാദ്: ചരിത്രം കണ്ട ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യത്തിലൂടെയാണ് പാകിസ്താൻ ഇപ്പോൾ കടന്നുപോകുന്നത്. ദൈനംദിന ജീവിതം താറുമാറാകുന്ന അവസ്ഥയിൽ ജനങ്ങൾ ആഹാര സാധനങ്ങൾക്ക് പോലും പരസ്പരം അടികൂടുകയാണ്. ദാരുണായ ഈ അവസ്ഥയിലേക്ക് പാകിസ്താനെ നയിച്ചതെന്താണെന്നും കടുത്ത പ്രതിസന്ധിയിൽ നിന്നും രാജ്യത്തിന് കരകയറാനുള്ള മാർഗമെന്താണെന്നുമുള്ള ചർച്ചകളാണ് ഒരുവശത്ത്. ഇതിനിടെ പാകിസ്താന്റെ ധനമന്ത്രി പറഞ്ഞ വാചകങ്ങളാണ് ശ്രദ്ധേയമാകുന്നത്.
പാകിസ്താന്റെ അഭിവൃദ്ധിക്കും പുരോഗതിക്കും, കാരണക്കാരൻ സാക്ഷാൽ അള്ളാഹുവാണെന്ന് ധനമന്ത്രി ഇഷാഖ് ദാർ പറയുന്നു. അള്ളാഹുവിന് പാകിസ്താൻ നിർമ്മിക്കാൻ കഴിഞ്ഞുവെങ്കിൽ ഈ രാജ്യത്തെ സംരക്ഷിക്കാനുമറിയാം. ഈ നാടിന് വികസനം നൽകാനും പാകിസ്താനെ അഭിവൃദ്ധിയിലേക്ക് നയിക്കാനും അള്ളാഹുവിനറിയാമെന്ന് ഇഷാഖ് ദാർ വ്യക്തമാക്കി. ഷെഹബാസ് ഷെരീഫിന് മുമ്പുണ്ടായിരുന്ന ഇമ്രാൻ ഖാൻ സർക്കാരിന്റെ പിടിപ്പുകേടുകളാണ് പാകിസ്താന്റെ നിലവിലെ സ്ഥിതിക്ക് കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
2013-2017 കാലഘട്ടത്തിൽ നവാസ് ഷെരീഫിന്റെ നേതൃത്വത്തിലായിരുന്നപ്പോൾ പാകിസ്താനിലെ സമ്പദ് വ്യവസ്ഥ ശക്തമായിരുന്നു. എന്നാൽ പിന്നീടുള്ള സർക്കാർ വന്നതോടെ പാകിസ്താനിലെ കാര്യങ്ങൾ ട്രെയിൻ പാളം തെറ്റിയതിന് തുല്യമായി. നിലവിൽ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ നേതൃത്വത്തിൽ പാകിസ്താൻ പ്രതിസന്ധികൾ മറികടക്കാനുള്ള ശ്രമത്തിലാണ്. ഇതിനായി സർക്കാർ രാവും പകലും അക്ഷീണമായി പ്രയത്‌നിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇസ്ലാമിന്റെ പേരിൽ രൂപപ്പെട്ട രാജ്യമാണ് പാകിസ്താൻ. ഈ രാജ്യം അഭിവൃദ്ധിപ്പെടുക തന്നെ ചെയ്യുമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.
Comments