എറണാകുളം: കൊച്ചിയിൽ രാത്രികാല കച്ചവടങ്ങൾക്ക് നിയന്ത്രണം കൊണ്ടുവരാൻ തയാറെടുത്ത് പോലീസ്. ലഹരി സംഘങ്ങൾ പ്രധാനമായും കേന്ദ്രീകരിക്കുന്നത് 24 മണിക്കൂറും തുറന്നു പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലാണെന്ന് കണ്ടെത്തിയതോടെയാണ് നടപടി. നിയന്ത്രണം നടപ്പാക്കുന്നതിന്റെ ഭാഗമായി സ്ഥാപനങ്ങളുടെ വിവരങ്ങൾ ശേഖരിക്കുന്നത് അടക്കമുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി പോലീസ് അറിയിച്ചു.
നഗരത്തിൽ രാത്രിയും പ്രവർത്തിക്കുന്ന ഹോട്ടലുകളുടെയും, തട്ടുകടകളുടെയും, മറ്റ് സ്ഥാപനങ്ങളുടെയും വിവരങ്ങൾ ശേഖരിച്ച് നൽകാൻ കൊച്ചി ഡിസിപി എസ്.ശശിധരൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. രാത്രിയിൽ തുറന്നു പ്രവർത്തിക്കണമെങ്കിൽ കടകളുടെ മുൻവശം സിസിടിവികൾ നിർബന്ധമായും വെയ്‌ക്കണം. റോഡിലേക്ക് കൂടി തിരിച്ചുവെച്ചതായിരിക്കണം ക്യാമറകൾ. സംശയാസ്പദമായ നീക്കങ്ങൾ ആരിൽ നിന്നെങ്കിലും ഉണ്ടായാലോ, ലഹരി ഇടപാടുകൾ ശ്രദ്ധയിൽപ്പെട്ടാലോ പോലീസിനെ അറിയിക്കുകയും, ദൃശ്യങ്ങൾ കൈമാറുകയും വേണമെന്ന നിബന്ധനകൾ നിർബന്ധമായും നടപ്പാക്കുമെന്ന് പോലീസ് പറയുന്നു.
നിലവിൽ രാത്രിയിൽ കടകൾ തുറന്ന് പ്രവർത്തിക്കുന്നതിന് കൊച്ചി നഗരസഭ നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്തിയിരുന്നില്ല. ലൈസൻസ് അനുവദിക്കുമ്പോൾ സമയപരിധികളൊന്നും നിശ്ചയിച്ചിട്ടില്ലെന്ന് നേരത്തെ ആരോഗ്യ വിഭാഗവും വിവരാവകാശ ചോദ്യത്തിനുള്ള മറുപടിയിൽ അറിയിച്ചിരുന്നു. പോലീസ് പട്രോളിംഗിനിടെ സംശയകരമായ സാഹചര്യത്തിൽ ചോദ്യം ചെയ്യുമ്പോൾ പലരും രാത്രി കാല കടകളിലേക്ക് പോവുകയാണെന്ന മറുപടിയാണ് നൽകുന്നത്. ഇതിൽ സാമൂഹ്യ വിരുദ്ധരും, ലഹരി സംഘങ്ങളുമെല്ലാം ഉണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
Comments