ബെംഗളൂരു: ദമ്പതികൾ സഞ്ചരിച്ചിരുന്ന വാഹനത്തെ മനഃപൂർവ്വം ഇടിച്ചിട്ട് ഭീഷണിപ്പെടുത്തി കവർച്ച നടത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. കഴിഞ്ഞ ദിവസം ബെംഗളൂരുവിലെ സർജാപൂർ മെയിൻ റോഡിൽ വച്ച് പുലർച്ചെ മൂന്ന് മണിക്കായിരുന്നു കേസിനാസ്പദമായ സംഭവം. ദമ്പതികളായ അങ്കിത ജയ്സ്വാളും കുഷ് ജയ്സ്വാളുമാണ് ആക്രമണത്തിന് ഇരയായത്. ഇരുവരും അവരുടെ താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്നു
വൺ-വേ ലംഘിച്ച് വന്ന ബൈക്ക് യാത്രികർ ദമ്പതികൾ സഞ്ചരിച്ച കാറിനെ ഇടിച്ചിട്ടു. തുടർന്ന് ദമ്പതികളുമായി വാക്കുതർക്കത്തിന് ശ്രമിക്കുകയും കാറിൽ നിന്നിറങ്ങാൻ ആവശ്യപ്പെടുകയും ചെയ്തു. ബൈക്ക് യാത്രികരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ദമ്പതികൾ കാറിൽ നിന്ന് ഇറങ്ങാതെ തർക്കം അവസാനിപ്പിച്ച് യാത്ര തുടർന്നു. എന്നാൽ ബൈക്കിലുണ്ടായിരുന്ന യുവാക്കൾ ഇവരെ പിന്തുടർന്നു. ദമ്പതികൾ അവരുടെ അപ്പാർട്ട്‌മെന്റ് എത്തുന്നത് വരെ ഏകദേശം 5 കിലോമീറ്ററോളം ദൂരം ബൈക്ക് യാത്രികർ പിന്തുടർന്നിരുന്നു.
സംഭവത്തിന് പിന്നാലെ ദമ്പതികൾ പോലീസിനെ സമീപിക്കുകയും ഇവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികളെ പിടികൂടുകയായിരുന്നു. ബല്ലന്തൂരിൽ മത്സ്യവിൽപ്പനക്കാരാണ് പ്രതികളായ ധനുഷ് (24) രക്ഷിത് (20) എന്നിവരെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ എസ്. ഗിരീഷ് അറിയിച്ചു.
Comments