കൊൽക്കത്ത: പശ്ചിമബംഗാളിനെ അടുത്തറിയാൻ സംസ്ഥാനത്തുടനീളം സന്ദർശനത്തിനൊരുങ്ങി ഗവർണർ സി.വി ആനന്ദബോസ്. “പരിക്രമ” എന്ന് പേരിട്ടിരിക്കുന്ന യാത്രയിലൂടെ സംസ്ഥാനത്തെ ജനങ്ങളെ കാണാനും ബംഗാളിന്റെ ആത്മാവിനെ തൊട്ടറിയാനുമാണ് ശ്രമമെന്നും ഗവർണർ പ്രതികരിച്ചു.
സ്വാമി വിവേകാനന്ദന് നൽകുന്ന ആദരസൂചകമായി പരിക്രമ യാത്ര മാറട്ടെയെന്നും ഈ നാടിന്റെ മഹത്വവും സമ്പന്നതയും ഉൾക്കൊള്ളുകയാണ് യാത്രയുടെ ലക്ഷ്യമെന്നും ഗവർണർ അറിയിച്ചു. പശ്ചിമബംഗാളിന്റെ ആത്മാവിനെ തൊട്ടറിയുന്ന യാത്ര സംസ്ഥാനത്തെ ജനങ്ങളുടെ ജീവിത ശൈലിയും സംസ്കാരവും കൂടുതൽ മനസിലാക്കുന്നതിന് സഹായകമാകുമെന്ന് ഗവർണർ വ്യക്തമാക്കി. ഇനി മുതൽ എല്ലാ വർഷവും സമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങളെയും ഉൾക്കൊള്ളിച്ചുകൊണ്ട് ‘ഐക്യയാത്ര’ സംഘടിപ്പിക്കുമെന്നും ആനന്ദബോസ് കൂട്ടിച്ചേർത്തു.
കൊൽക്കത്തയിലെ ദക്ഷിണേശ്വര ക്ഷേത്രത്തിൽ കഴിഞ്ഞദിവസം ആനന്ദബോസ് ദർശനം നടത്തിയിരുന്നു. ക്ഷേത്ര ദർശനത്തിന് ശേഷം മിഷണറീസ് ഓഫ് ചാരിറ്റിയുടെ ആസ്ഥാനമായ മദർ ഹൗസിലും ഗവർണർ സന്ദർശനം നടത്തി.
Comments