ഡൽഹി: 2047-ഓടെ ഇന്ത്യയിൽ നിന്നും അരിവാൾ രോഗം(Sickle cell anemia) നിർമാർജനം ചെയ്യുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. 2023-24 ലെ കേന്ദ്ര ബജറ്റ് പാർലമെന്റിൽ അവതരിപ്പിക്കെയാണ് ധനമന്ത്രി പ്രഖ്യാപനം നടത്തിയത്. അരിവാൾ രോഗം ഇല്ലാതാക്കാനുള്ള ദൗത്യവുമായി സർക്കാർ മുന്നോട്ട് പ്രവർത്തിക്കുമെന്ന് നിർമല സീതാരാമൻ പാർലമെന്റിൽ പറഞ്ഞു.
‘2047-ഓടെ അരിവാൾ രോഗം ഇല്ലാതാക്കാനുള്ള ഒരു ദൗത്യം ആരംഭിക്കും. ബോധവൽക്കരണം, രോഗബാധിത വനവാസി മേഖലകളിലെ 40 വയസ്സുവരെ പ്രായമുള്ള ഏഴ് കോടി ആളുകളെ പരിശോധനയ്‌ക്ക് വിധേയമാക്കും. കേന്ദ്ര മന്ത്രാലയങ്ങളുടെയും സംസ്ഥാന സർക്കാരുകളുടെയും സഹകരണത്തോടെ കൗൺസിലിംഗ് എന്നിവയും ഈ ദൗത്യത്തിന്റെ ഭാഗമായി ഉൾപ്പെടുത്തും’ എന്നാണ് ലോക്സഭയിൽ ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി പറഞ്ഞത്.
അടുത്ത 3 വർഷത്തിനുള്ളിൽ വനവാസി വിദ്യാർത്ഥികളെ പിന്തുണയ്‌ക്കുന്ന 740 ഏകലവ്യ മോഡൽ സ്‌കൂളുകൾ പണിയുമെന്നും അവിടെ 38,800 അദ്ധ്യാപകരെയും സപ്പോർട്ട് സ്റ്റാഫിനെയും സർക്കാർ നിയമിക്കുമെന്ന സുപ്രധാന പ്രഖ്യാപനവും നിർമല സീതാരാമൻ നടത്തി. വനവാസി വിഭാഗങ്ങളുടെ സാമൂഹിക-സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിന് കേന്ദ്രം 15,000 കോടി രൂപ അനുവദിക്കും. ആരോഗ്യം, ശുദ്ധജലം, ശുചിത്വം, അടിസ്ഥാന സൗകര്യങ്ങൾ, സുസ്ഥിര ഉപജീവന അവസരങ്ങൾ തുടങ്ങിയവയെല്ലാം ഉറപ്പാക്കുമെന്നും ദുർബലരായ ഗോത്രവർഗക്കാർക്ക് ആവശ്യമായ പിന്തുണ നൽകുന്നതിന് കേന്ദ്രീകൃതമായ PMPBTG വികസന മിഷൻ ആരംഭിക്കുമെന്നും ധനമന്ത്രി അറിയിച്ചു.















