ഡൽഹി: 2047-ഓടെ ഇന്ത്യയിൽ നിന്നും അരിവാൾ രോഗം(Sickle cell anemia) നിർമാർജനം ചെയ്യുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. 2023-24 ലെ കേന്ദ്ര ബജറ്റ് പാർലമെന്റിൽ അവതരിപ്പിക്കെയാണ് ധനമന്ത്രി പ്രഖ്യാപനം നടത്തിയത്. അരിവാൾ രോഗം ഇല്ലാതാക്കാനുള്ള ദൗത്യവുമായി സർക്കാർ മുന്നോട്ട് പ്രവർത്തിക്കുമെന്ന് നിർമല സീതാരാമൻ പാർലമെന്റിൽ പറഞ്ഞു.
‘2047-ഓടെ അരിവാൾ രോഗം ഇല്ലാതാക്കാനുള്ള ഒരു ദൗത്യം ആരംഭിക്കും. ബോധവൽക്കരണം, രോഗബാധിത വനവാസി മേഖലകളിലെ 40 വയസ്സുവരെ പ്രായമുള്ള ഏഴ് കോടി ആളുകളെ പരിശോധനയ്‌ക്ക് വിധേയമാക്കും. കേന്ദ്ര മന്ത്രാലയങ്ങളുടെയും സംസ്ഥാന സർക്കാരുകളുടെയും സഹകരണത്തോടെ കൗൺസിലിംഗ് എന്നിവയും ഈ ദൗത്യത്തിന്റെ ഭാഗമായി ഉൾപ്പെടുത്തും’ എന്നാണ് ലോക്സഭയിൽ ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി പറഞ്ഞത്.
അടുത്ത 3 വർഷത്തിനുള്ളിൽ വനവാസി വിദ്യാർത്ഥികളെ പിന്തുണയ്‌ക്കുന്ന 740 ഏകലവ്യ മോഡൽ സ്‌കൂളുകൾ പണിയുമെന്നും അവിടെ 38,800 അദ്ധ്യാപകരെയും സപ്പോർട്ട് സ്റ്റാഫിനെയും സർക്കാർ നിയമിക്കുമെന്ന സുപ്രധാന പ്രഖ്യാപനവും നിർമല സീതാരാമൻ നടത്തി. വനവാസി വിഭാഗങ്ങളുടെ സാമൂഹിക-സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിന് കേന്ദ്രം 15,000 കോടി രൂപ അനുവദിക്കും. ആരോഗ്യം, ശുദ്ധജലം, ശുചിത്വം, അടിസ്ഥാന സൗകര്യങ്ങൾ, സുസ്ഥിര ഉപജീവന അവസരങ്ങൾ തുടങ്ങിയവയെല്ലാം ഉറപ്പാക്കുമെന്നും ദുർബലരായ ഗോത്രവർഗക്കാർക്ക് ആവശ്യമായ പിന്തുണ നൽകുന്നതിന് കേന്ദ്രീകൃതമായ PMPBTG വികസന മിഷൻ ആരംഭിക്കുമെന്നും ധനമന്ത്രി അറിയിച്ചു.
Comments