ജനീവ: ഇന്ത്യയ്‌ക്കെതിരെ ആയുധമാക്കാൻ അതിർത്തിയിൽ ചൈന ഡാം നിർമ്മിക്കുന്നതായി റിപ്പോർട്ടുകൾ. ഇന്ത്യ നേപ്പാൾ അതിർത്തിയുടെ വടക്കുഭാഗത്ത് ഒഴുകുന്ന മബുജ സാംബോ നദിയിലാണ് ഭീമാകാരമായ ഡാം ചൈന നിർമ്മിച്ചിരിക്കുന്നത്. സ്വിറ്റ്സർലാൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജനീവ ഡെയ്ലിയാണ് വാർത്ത പുറത്ത് വിട്ടിരിക്കുന്നത്.
ചൈന അണക്കെട്ടിന്റെ സമീപപ്രദേശത്തായി വിമാനത്താവളം നിർമ്മിക്കാനും പദ്ധതി ഇടുന്നുണ്ട്. ടിബറ്റിന്റെ അധിനിവേശത്തിനുശേഷം നദിയുടെ നിയന്ത്രണം ചൈനയുടെ കൈകളിലാണ് .അണക്കെട്ട് നിർമ്മിക്കുന്നത് വഴി പാരിസ്ഥിതിക പ്രശ്നങ്ങൾ മേഖലയിൽ സൃഷ്ടിക്കാനാണ് ചൈനയുടെ പദ്ധതി. ബ്രഹ്‌മപുത്രനദിയിൽ 20 ഡാമുകൾ നിർമ്മിക്കാനും ചൈന പദ്ധതിയിടുന്നുണ്ട്. എന്നാൽ ഊർജ്ജം ഉത്പാദിപ്പിക്കാൻ വേണ്ടിയാണ് പദ്ധതി തയാറാക്കുന്നതെന്നാണ് ചൈനയുടെ വാദം.
ചൈനയിലെ പ്രമുഖ കമ്പനിയായ യാങ്സി പവർ ഭൂഗർഭ പദ്ധതികൾക്ക് തുടക്കം കുറിച്ചിരുന്നു. ചൈനയിൽ ജലം വഴിതിരിച്ച് വിട്ട് വലിയതോതിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കുകയാണ് പദ്ധതി വഴി ലക്ഷ്യം വെച്ചിരുന്നത്. എന്നാൽ ഇത് ഇന്ത്യയുൾപ്പെടെയുള്ള സമീപപ്രദേശങ്ങളിൽ ഭൂചലനവും വെള്ളപ്പൊക്കവും സൃഷ്ടിക്കുമെന്ന് വിദഗ്ധർ പ്രവചിച്ചിരുന്നു. ഇതുവഴി ഇന്ത്യയിൽ കാർഷികമേഖലയുടെ തകർച്ചയ്‌ക്കും വഴിവെക്കുമെന്നും വിദഗ്ധർ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സമാന രീതിയിലുള്ള പുതിയ പദ്ധതികൾ ആവിഷ്‌കരിക്കാനുള്ള ചൈനയുടെ നീക്കം.
പദ്ധതിയുമായി ബന്ധപ്പെട്ട അടിസ്ഥാന വിവരങ്ങൾ ഇന്ത്യക്ക് ലഭിച്ചിട്ടില്ല. അതേസമയം ബംഗ്ലാദേശിന് പദ്ധതിയെ കുറിച്ചുള്ള അടിസ്ഥാനവിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
Comments