ശ്രീനഗർ: ജമ്മുവിൽ നടന്ന ഇരട്ട സ്ഫോടനങ്ങളിലെ കുറ്റവാളി ലഷ്കർ-ഇ-ത്വയ്ബ ഭീകരൻ അറസ്റ്റിൽ. സർക്കാർ സ്കൂൾ അദ്ധ്യാപകനായ ആരിഫ് എന്ന ആളെയാണ് ജമ്മൂ പോലീസ് അറസ്റ്റ് ചെയ്തത്. ജമ്മൂ പോലീസിന്റെ അന്വേഷണത്തിൽ ഇയാളുടെ പക്കൽനിന്ന് പെർഫ്യൂം ബോംബുകളും പിടിച്ചെടുത്തു. ഇതാദ്യമാണ് ജമ്മുവിൽനിന്ന് ഇത്തരത്തിൽ ഒരു ബോംബ് പിടിച്ചെടുക്കുന്നതെന്നും പോലീസ് പറഞ്ഞു. അമർത്തുകയോ തുറക്കുകയോ ചെയ്താൽ പൊട്ടുന്ന തരത്തിലാണ് ബോംബ് നിർമ്മിച്ചിരുന്നതെന്നും പോലീസ് കൂട്ടിച്ചേർത്തു. നിരോധിത സംഘടനയായ ലഷ്കർ-ഇ-ത്വയ്ബ തീവ്രവാദി ഖാസിമിന്റെ കീഴിലാണ് ഇയാൾ പ്രവർത്തിച്ചിരുന്നത്.
അടുത്തിടെ ജമ്മുവിലെ നർവാളിൽ ഒമ്പത് പേർക്ക് പരിക്കേറ്റ ഇരട്ട സ്ഫോടനത്തിന്റെ അന്വേഷണത്തെ തുടർന്നാണ് റിയാസി സ്വദേശിയായ ആരിഫിനെ പോലീസ് അറസ്റ്റ് ചെയ്തത്. അറ്റകുറ്റ പണികൾക്കായി വീടിന്റെ മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനത്തിലാണ് ആദ്യ സ്ഫോടനം നടന്നത്. തൊട്ടുപിന്നാലെ മറ്റൊരു കാറിലും സ്ഫോടനം ഉണ്ടായി. ഇതിനായി ഇയ്യാൾ രണ്ട് ബോംബുകൾ നിർമ്മിക്കുകയും അടുത്ത ദിവസംതന്നെ 20 മിനിട്ട് വ്യത്യാസത്തിൽ സ്പോടനം നടത്തുകയും ചെയ്യുകയായിരുന്നു.
ഇയാൾ പാകിസ്ഥാൻ ഇടനിലക്കാരുടെ നിർദ്ദേശങ്ങൾ ആനുസരിച്ചാണ് പ്രവർത്തിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. ജമ്മുവിലെ ശാസ്ത്രി നഗർ ഏരിയയിൽ നടത്തിയ ഐഇഡി സ്ഫോടനത്തിലും ബന്ധമുണ്ടെന്ന് ഇയാൾ സമ്മതിച്ചു. മൂന്ന് വർഷമായി പാകിസ്ഥാനുമായി ബന്ധം പുലർത്തിയിരുന്നതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ആരിഫിനെ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ശാസ്ത്രീ നഗറിൽ നടന്ന സ്ഫോടനത്തിലും ഇയാൾക്ക് ബന്ധമുണ്ടെന്ന് പോലീസ് പറഞ്ഞു.
Comments