മഞ്ഞ് തുള്ളിയായും മഴയായും മാറുന്ന ജലത്തെ പോലെ, അനായാസമായി തന്റെ സ്വരം കൊണ്ട് പ്രണയും വിരഹവും സന്തോഷവും നിറച്ചിരുന്നയാൾ അതാണ് വാണി ജയറാം. മലയാളിയ്‌ക്ക് പ്രണയിക്കാനും ആരും കാണാതെ കരയാനും ഒറ്റയ്‌ക്കിരിക്കാുവാനും കൂട്ടുവന്നിരുന്നയാൾ….പക്ഷെ ഇന്ന് ജീവനും ജീവിതവും നൽകി തിരിച്ച് പോകുമ്പോൾ തീർത്തും തനിച്ചായിരുന്നു. പത്തൊമ്പത് ഭാഷകളിലായി പതിനായിരത്തിലധികം ഗാനങ്ങൾ സമ്മാനിച്ച വാണി ജയറാം പക്ഷെ തിരിച്ച് ഒന്നും പ്രതീക്ഷിച്ചിട്ടില്ല. രാജ്യത്തിന്റെ ആദരവായ പത്മവിഭൂഷൺ പോലും ഏറ്റുവാങ്ങാൻ നിൽക്കാതെ തിരക്കിട്ടാണ് അവർ കടന്ന് പോയത്.
തമിഴ്‌നാട്ടിലെ വെല്ലൂരിൽ 1945 നവംബർ 30-നാണ് വാണി ജയറാം ജനിച്ചത്. കുഞ്ഞിന് കലയോടുള്ള ജന്മാന്തരബന്ധം തിരിച്ചറിഞ്ഞാണോ എന്നറിയില്ല അച്ഛനമ്മമാർ കലൈവാണിയെന്ന പേര് നൽകിയത്.
സംഗീതജ്ഞയായ അമ്മയിൽ നിന്നാണ് സംഗീതത്തിന്റെ ആദ്യ പാഠങ്ങൾ അഭ്യസിച്ചത്. അഞ്ചാം വയസ്സ് മുതൽ ഗുരുവിന് കീഴിൽ സംഗീതം അഭ്യസിച്ച് തുടങ്ങി. എട്ടാം വയസ്സിൽ തന്നെ ആകാശവാണിയിൽ പാടാൻ അവസരം ലഭിച്ചിട്ടുണ്ട് കുഞ്ഞ് വാണിയ്‌ക്ക്.
സിനിമ സംഗീതരംഗത്തേക്കുള്ള അരങ്ങേറ്റം ബോളിവുഡിലൂടെയായിരുന്നു. 1971-ൽ ‘ഗുഡ്ഡി’ എന്ന ചിത്രത്തിലെ ‘ബോലേ രേ പപ്പി’ എന്ന ഗാനത്തിലൂടെ അവർ സംഗീത ആസ്വാദകർക്ക് ഇടയിൽ പ്രശസ്തയായി. ഹിന്ദി സംഗീത രംഗത്ത വാണി ജയറാമിനൊപ്പം സ്വരം പങ്കിടാത്ത ഗായകർ അപൂർവ്വമാണ്. മുഹമ്മദ് റാഫി, മുകേഷ്, മന്നാഡേ തുടങ്ങിയ പേരുകൾ പട്ടികയിൽ എതാനും മാത്രം. എം.എസ്. വിശ്വനാഥൻ, എം.ബി. ശ്രീനിവാസൻ, കെ.എ. മഹാദേവൻ, എം.കെ. അർജുനൻ, ജെറി അമൽദേവ്, സലിൽ ചൗധരി, ഇളയരാജ, എ.ആർ. റഹ്‌മാൻ എന്നീ സംഗീതജ്ഞരുടെ ഇഷ്ടഗായികയായിരുന്നു വാണി. വാണിയുടെ വളർച്ചയ്‌ക്ക് വഴികാട്ടിയത് സിത്താർ വിദഗ്ധനായ ഭർത്താവ് ജയരാമൻ ആയിരുന്നു. വാണിയുടെ പ്രണയഗാനങ്ങൾ പോലെ മാധുര്യമായിരുന്നു അവരുടെ ദാമ്പത്യ ജീവിതവും.
1974-ൽ ചെന്നൈയിലേക്ക് താമസം മാറിയതോടെയാണ് വാണി മലയാളമടക്കമുള്ള ദക്ഷിണേന്ത്യൻ ഭാഷകളിൽ സജീവമായത്. ‘സ്വപ്നം’ എന്ന ചിത്രത്തിലൂടെ സലിൽ ചൗധരിയാണ് വാണി ജയറാമിനെ മലയാളത്തിലേക്ക് കൂട്ടി കൊണ്ടുന്നത്. പിന്നീട് പാടി തീർത്തത് എണ്ണമറ്റ ഗാനങ്ങൾ. എം.എസ്. വിശ്വനാഥൻ, എം.ബി. ശ്രീനിവാസൻ, കെ.എ. മഹാദേവൻ, എം.കെ. അർജുനൻ, ജെറി അമൽദേവ്, സലിൽ ചൗധരി, ഇളയരാജ, എ.ആർ. റഹ്‌മാൻ എന്നുവർക്കൊപ്പം അവർ നടന്ന് കയറിയത് നേരെ മലയാളിയുടെ മനസ്സിലേക്കാണ്.
‘ഏതോ ജന്മകൽപ്പനപോലെ’….. വീണ്ടും കേൾക്കാൻ തോന്നുന്ന അനേകം പാട്ടുകൾ ആ ശബ്ദത്തിൽ പിറന്നിട്ടുണ്ട്. ഇടയ്‌ക്ക് മലയാളത്തിൽ അധികം സജീവമല്ലാതിരുന്ന വാണി ജയറാമിനെ പുതുതലമുറയുടെ കൂടി ഇഷ്ട ഗായികയാക്കി മാറ്റിയത് പുലി മുരുകനിലെയും 1983- ലേയും ആക്ഷൻ ഹിറോ ബിജുവിലേയും ഗാനങ്ങളാണ്. മലയാളത്തിലെ അവസാന ഗാനം ‘മാനത്തെ മാരി കുറുമ്പേ…’. അവർ സമ്മാനിച്ചത് തന്റെ ശബ്ദത്തിന്റെ മുഴുവൻ സത്തയും ചേർത്തായിരുന്നു…. പ്രിയ ഗായികയ്ക്ക് വിട…
Comments