ഡെറാഡൂൺ: ജോഷിമഠ് ദുരന്താനന്തരം ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി നടത്തിയത് ഫലപ്രദമായ ഇടപെടലെന്ന് മുൻ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. ദുരിതബാധിതരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനും പുനരധിവാസം നടത്താനും അദ്ദേഹം മുൻകൈ എടുത്തു. ജോഷിമഠ് നിവാസികളുടെ വികാരങ്ങൾ പരിഗണിച്ചാണ് സർക്കാർ പ്രവർത്തിച്ചതെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു. ഉത്തരാഖണ്ഡിലെ പദ്ധതികളെ കുറിച്ചുമുള്ള മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയായിരുന്നു രവിശങ്കർ പ്രസാദിന്റെ പ്രതികരണം.
ചമോലി ജില്ലയിലെ ജോഷിമഠിൽ 576 വീടുകളിലാണ് വിള്ളൽ വീണത്. വിള്ളലുകൾ രൂപപ്പെട്ട പ്രദേശങ്ങളിൽ ഭൗമശാസ്ത്രജ്ഞരും ദുരന്തനിവാരണ സേനാംഗങ്ങളും പരിശോധന നടത്തിയിരുന്നു. പ്രദേശത്തെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവയ്‌ക്കണമെന്നാണ് സർക്കാർ ഉത്തരവ്. നിർമ്മാണ പ്രവർത്തനങ്ങൾ താങ്ങാനുള്ള മണ്ണിന്റെ ശേഷിക്കുറവാണ് പ്രതിഭാസത്തിന് കാരണമെന്നാണ് വിലയിരുത്തൽ. പ്രകൃതി ലോല പ്രദേശമായ ജോഷിമഠിൽ കെട്ടിടങ്ങൾ ക്രമാധീതമായി വർദ്ധിച്ചതാണ് മറ്റൊരു കാരണമായി ശാസ്തജ്ഞർ വിലയിരുത്തുന്നത്.
ദുരിതത്തിലായ പ്രദേശവാസികളെ സർക്കാർ പുനരധിവസിപ്പിച്ചിട്ടുണ്ട്. ജോഷിമഠ് നിവാസികളെ പുനരധിവസിപ്പിക്കാനുള്ള പ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാരിന് പൂർണ പിന്തുണ നൽകുമെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. വീട് നഷ്ടപ്പെട്ടവർക്ക് കേന്ദ്രം ധനസഹായം നൽകിയിരുന്നു.
Comments